ഡല്‍ഹി: പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഇന്ത്യയുടെ കൊടുംശത്രുവാണ്. 2019 ഫെബ്രുവരി 14 ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ 40 ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ തലവനായിരുന്നു ഇയാള്‍.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ പാകിസ്ഥാന്റെ സൈനിക മേധാവിയായ മുനീര്‍, ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു നാട്ടുകാരനെയും വെടിവച്ചു കൊന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ആരോപിക്കപ്പെടുന്നു.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സിവിലിയന്‍ കൂട്ടക്കൊലയ്ക്ക് മോദി സര്‍ക്കാര്‍ ഒരു സൈനിക തിരിച്ചടി നല്‍കുമ്പോഴും അസിം മുനീറിന്റെ തന്ത്രത്തെ കുറച്ചുകാണരുത്.
മുന്‍കാലങ്ങളില്‍ ഇങ്ങനെ ചെയ്തവര്‍ കഠിനമായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ 2018-ല്‍ മുനീറിന്റെ ഐഎസ്ഐ മേധാവി നിയമനത്തിന് അംഗീകാരം നല്‍കിയെങ്കിലും ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇയാളെ പുറത്താക്കി. കാരണം, മുനീര്‍ ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയുടെ അഴിമതി ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു.
ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച ഐഎസ്ഐ മേധാവി എന്ന നിലയില്‍ ഇമ്രാന്‍ തന്നെ അപമാനിച്ചതിന് മുനീര്‍ ഒരിക്കലും ക്ഷമിച്ചില്ല, പകരം വീട്ടാന്‍ ഇയാള്‍ കാത്തിരുന്ന് കുതന്ത്രങ്ങള്‍ മെനഞ്ഞു.
2022 ഏപ്രിലില്‍ സൈന്യം രൂപകല്‍പ്പന ചെയ്ത ഒരു 'പാര്‍ലമെന്ററി അട്ടിമറി'യില്‍ ഇമ്രാന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, ഇമ്രാനെ എതിര്‍ക്കുന്ന ഒരു ഭരണ സഖ്യത്തിന്റെ പിന്തുണയോടെ മുനീര്‍ ആ നവംബറില്‍ സൈനിക മേധാവിയാകുകയും ചെയ്തു.
മാസങ്ങള്‍ക്ക് ശേഷം, മുന്‍ പ്രധാനമന്ത്രിയെ ഒന്നിലധികം അഴിമതി കുറ്റങ്ങള്‍ക്ക് മുനീര്‍ ജയിലിലടച്ചു, ഈ വര്‍ഷം ആദ്യം 14 വര്‍ഷം തടവിന് ശിക്ഷിച്ചു.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത വിദഗ്ദ്ധന്‍ പറയുന്നതുപോലെ, ഇസ്രായേല്‍ - ഹമാസ് അല്ലെങ്കില്‍ അസര്‍ബൈജാന്‍ - അര്‍മേനിയ പോലുള്ള ഒരു യുദ്ധമല്ല ഇത്.
തുല്യ യോഗ്യതയുള്ളതും ആണവ ശേഷിയുള്ളതുമായ ഏറ്റവും പ്രൊഫഷണല്‍ സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണിത്. നമ്മള്‍ എന്തു ചെയ്താലും, അവര്‍ തിരിച്ചടിക്കുമെന്ന് നാം പ്രതീക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.