മധ്യ ഗാസയിലും തെക്കൻ ഗാസയിലും ശനിയാഴ്ച ഇസ്രയേലി സേന നടത്തിയ ആക്രമണങ്ങളിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
മധ്യ ഗാസയിൽ ദേർ അൽ ബാലയിലെ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫീൽഡ് ഹോസ്പിറ്റലിൽ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിൽ 30 പേരെങ്കിലും മരിച്ചതായി പലസ്തീനിയൻ അധികൃതർ
പറഞ്ഞു. നൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 15 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടുന്നു.
പോർവിമാനങ്ങളിൽ നിന്നു മൂന്നു മിസൈലുകൾ അടിച്ചു.
ഖദീജാ സ്കൂളിൽ പ്രവർത്തിക്കുന്ന ഹമാസ് കമാൻഡ് സെന്റർ തകർക്കാനാണ് ആക്രമണം നടത്തിയതെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറഞ്ഞു. കൃത്യമായ വിവരം ഉണ്ടായിരുന്നു. ഈ കെട്ടിടം ഹമാസ് ഭീകരർ താവളമാക്കി. അവിടന്ന് ഇസ്രയേലിനും ഐ ഡി എഫിനും എതിരെ നിരവധി ആക്രമണങ്ങൾ നടത്തി. സിവിലിയന്മാർക്കു ഭീഷണി ആയിരുന്നു അവ.
അതെല്ലാം കണക്കിലെടുത്താണ് തിരിച്ചടിച്ചത്.കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെ ഐ ഡി എഫ് ഗാസയിൽ ആരംഭിച്ച യുദ്ധത്തിൽ 39,258 സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. 90,000 പേർക്കു പരുക്കേറ്റു എന്നാണ് ഗാസ ആരോഗ്യ വകുപ്പിന്റെ കണക്ക്.