സൈനികരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന പാക് വാദം പൊളിഞ്ഞു; തടവിലാക്കിയ സൈനികരുടെ പുതിയ വീഡിയോയുമായി ബലോച് വിമതർ

തങ്ങള്‍ പാക് സൈന്യത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും സര്‍വീസ് രേഖകളും സൈനികര്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

New Update
Untitled

ക്വറ്റ: തങ്ങളുടെ സൈനികരെ ബലോച് വിമതര്‍ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന പാകിസ്താന്‍ സൈന്യത്തിന്റെ അവകാശവാദം തള്ളി ബലോചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി.

Advertisment

തടവിലാക്കിയ ഏഴ് പാക് സൈനികരുടെ വീഡിയോ പുറത്തുവിട്ടാണ് ബി.എല്‍.എ പാകിസ്താനെ വെല്ലുവിളിച്ചത്. ഫെബ്രുവരി 22-നകം തടവുകാരെ കൈമാറാനുള്ള ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ സൈനികരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.


ആയുധധാരികളായ വിമതര്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന സൈനികരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങള്‍ പാക് സൈന്യത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളും സര്‍വീസ് രേഖകളും സൈനികര്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.


'ഞാന്‍ പാകിസ്താനു വേണ്ടിയാണ് പോരാടുന്നത്, എന്നാല്‍ ഇന്ന് പാക് സൈന്യം എന്നെ തങ്ങളുടേതാണെന്ന് സമ്മതിക്കുന്നില്ല' എന്ന് ഒരു സൈനികന്‍ വികാരാധീനനായി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. തങ്ങള്‍ അവരുടെ ആളുകളല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം കണ്ണീരോടെ ചോദിക്കുന്നു.

നേരത്തെ ഏഴ് സൈനികരെ പിടികൂടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും പുതിയ വീഡിയോയില്‍ എട്ട് പേരെ കാണിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമാധാനപരമായ മോചനത്തിന് വഴിയൊരുക്കണമെന്ന് സൈനികര്‍ പാക് സര്‍ക്കാരിനോടും സൈനിക നേതൃത്വത്തോടും അഭ്യര്‍ത്ഥിച്ചു.


തടവിലാക്കപ്പെട്ട ബലോച് തടവുകാരെ വിട്ടയക്കണമെന്നാണ് ബി.എല്‍.എയുടെ പ്രധാന ആവശ്യം. ഇതിനായി നല്‍കിയ ഏഴ് ദിവസത്തെ സമയപരിധി തീരാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ സൈനികരുടെ വധശിക്ഷ നടപ്പാക്കുമെന്നും സംഘടനയുടെ മാധ്യമ വിഭാഗമായ 'ഹക്കല്‍' അറിയിച്ചു.


ബലോചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബി.എല്‍.എയെ പാകിസ്താന്‍ ഭീകര സംഘടനയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ പ്രകൃതി വിഭവങ്ങള്‍ ഇസ്ലാമാബാദ് ചൂഷണം ചെയ്യുന്നു എന്നാണ് ഇവരുടെ പ്രധാന ആരോപണം. പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാക് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment