ബീജിങ്: അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്ത് ചൈന. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും എതിര്‍ തീരുവ ചുമത്തിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
നികുതി ചുമത്തല്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെതിരെ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. വിശ്വാസ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) എന്നിവയ്ക്ക് 15 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്.
ക്രൂഡ് ഓയില്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെയ്ജിങ്ങും കടുപ്പിച്ചത്.
ഒന്നാം ട്രംപ് ഭരണകൂടത്തിന്‍റെ കാലഘട്ടത്തിലും അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതേസമയം ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
ചൈനക്ക് പുറമെ കാനഡ, മെക്‌സിക്കോ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും അധിക നികുതി ചുമത്തി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉത്തരവിട്ടത്.