യുഎൻ സുരക്ഷാ കൗൺസിലിന് ബദലായി ട്രംപിന്റെ 'സമാധാന സമിതി'; ഇസ്രായേലും അംഗമായി; സമിതിയിൽ ചേരാൻ ഒരു ബില്യൺ ഡോളർ വാഗ്ദാനം ചെയ്യണം

സമിതിയില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തിയതില്‍ നേരത്തെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നെതന്യാഹു സമിതിയുടെ ഭാഗമാകാന്‍ സമ്മതിക്കുകയായിരുന്നു.

New Update
Untitled

ജെറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഭാവനം ചെയ്ത 'ബോര്‍ഡ് ഓഫ് പീസ്' എന്ന ആഗോള സമാധാന സമിതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി അംഗമായി.

Advertisment

സമിതിയില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തിയതില്‍ നേരത്തെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ നെതന്യാഹു സമിതിയുടെ ഭാഗമാകാന്‍ സമ്മതിക്കുകയായിരുന്നു.


ഗാസയിലെ വെടിനിര്‍ത്തല്‍ മേല്‍നോട്ടം വഹിക്കാനായി തുടക്കമിട്ട ഈ ഗ്രൂപ്പ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടുന്ന ഒരു വലിയ വേദിയായി ട്രംപ് വികസിപ്പിച്ചിരിക്കുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന് ബദലായി ഇതിനെ മാറ്റാനാണ് ട്രംപിന്റെ നീക്കം.


സമിതിയില്‍ സ്ഥിര അംഗത്വം ലഭിക്കുന്നതിന് രാജ്യങ്ങള്‍ 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്യണമെന്ന വിചിത്രമായ വ്യവസ്ഥ സമിതിയുടെ കരട് ചാര്‍ട്ടറിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇസ്രായേലിന് പുറമെ യുഎഇ, മൊറോക്കോ, വിയറ്റ്നാം, ഹംഗറി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം അംഗത്വം ഉറപ്പിച്ചു. ഇന്ത്യ, റഷ്യ, കാനഡ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, വേള്‍ഡ് ബാങ്ക് മേധാവി അജയ് ബംഗ തുടങ്ങിയ വന്‍നിരയാണ് സമിതിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലുള്ളത്.

ഗാസയുടെ പുനര്‍നിര്‍മ്മാണം

സമിതിക്ക് കീഴിലുള്ള പ്രത്യേക ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡ് വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിന് നേതൃത്വം നല്‍കും. ഹമാസിനെ നിരായുധരാക്കുക, ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുക, പ്രദേശം പുനര്‍നിര്‍മ്മിക്കുക എന്നിവയാണ് ഈ ഉപസമിതിയുടെ ലക്ഷ്യം. തുര്‍ക്കി, ഖത്തര്‍, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്.

വ്യാഴാഴ്ച ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് ഈ സമിതിയെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും.

Advertisment