ബ്രസീലിയ: ശരീരഭാരം 174 കിലോഗ്രാം കുറച്ച് ലോക ശ്രദ്ധ നേടിയ ബ്രസീലിയന്‍ റിയാലിറ്റി ടിവി താരവും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ ഗബ്രിയേല്‍ ഫ്രെയ്റ്റാസ് (37) അന്തരിച്ചു.
ഭാരം വലിയ കുറയ്ക്കാൻ അദ്ദേഹത്തിനായെങ്കിലും അച്ഛന്റെയും സഹോദരന്റേയും വിയോഗത്തെ തുടര്‍ന്ന് ഗബ്രിയേലിന്റെ ശരീരഭാരം വീണ്ടും വർദ്ധിച്ചിരുന്നു.
ഡിസംബർ 30 ന് ഉറങ്ങുന്നതിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് ഗബ്രിയേൽ മരണത്തിനു കീഴടങ്ങിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് റിക്കാർഡോ ഗൗവിയ വ്യക്തമാക്കിയതായി എക്സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്തു.
ഭാരം കുറയ്ക്കുന്നതിനായി താന്‍ അനുഭവിച്ച കഷ്ടതകളും കഠിനാധ്വാനങ്ങളും അതിന്റെയെല്ലാം വിജയവുമടങ്ങുന്ന ഉള്ളടക്കങ്ങളായിരുന്നു ഗബ്രിയേല്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നത്.
ഗബ്രിയേലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയിരക്കണക്കിനു ആരാധകരെയാണ് പ്രചോദിപ്പിച്ചത്.
ഏഴ് ലക്ഷം ഫോളോവര്‍മാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഗബ്രിയേലിനുള്ളത്. ഗബ്രിയേല്‍ ശരീരഭാരം കുറക്കുന്നതിന്റെ വീഡിയോയ്ക്ക് യൂട്യൂബിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
'പ്രോഗ്രാമാ ഡോ ഗുഗു' എന്ന ബ്രസീലിയന്‍ ടെലിവിഷന്‍ പരിപാടിയില്‍ ഗബ്രിയേലിന്റെ ജീവിതം സംപ്രേഷണം ചെയ്തിരുന്നു.
203 കിലോഗ്രാം ഭാരം ഒന്നര വര്‍ഷം കൊണ്ടാണ് ഗബ്രിയേല്‍ 114 കിലോഗ്രാമായി കുറച്ചത്. എന്നാല്‍ അച്ഛന്റെയും സഹോദരന്റെയും വേർപാട് ഗബ്രിയേലിനെ ദുഃഖത്തിലാക്കി.
അവരുടെ വേർപാടിനെ തുടർന്ന് ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിനായില്ല. ഇത് ക്രമേണ ഭാരം വര്‍ധിക്കുന്നതിനും 380 കിലോഗ്രാം വരെ എത്തുന്നതിനും കാരണമാവുകയായിരുന്നു.