/sathyam/media/media_files/2026/02/28/iran-war-2026-02-28-18-41-29.jpg)
ജിദ്ദ: ഇറാന് മേൽ ഇസ്രായേൽ നടത്തിയത് തങ്ങളുടെ അസ്തിത്വപരമായ ഭീഷണിക്കെത്തിയേറുള്ള ആക്രമണമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ശനിയാഴ്ച കാലത്ത് ഇറാന് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി മണിക്കൂറുകൾക്കകം ഇറാൻ ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവിട്ടിരുന്നു.
ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ ഇറാന് നേരെ നടത്തിയ ആക്രമണത്തെ "സിംഹഗർജനം ഓപ്പറേഷൻ" എന്ന് നെതന്യാഹു വിശേഷിപ്പിച്ചു.
ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് "സർക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുക" എന്ന് ഇസ്രായേൽ ഭരണാധികാരി ആഹ്വാനം ചെയ്തു. "ഭരണം നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."
ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ഊന്നിപ്പറഞ്ഞു.
ടെഹ്‌റാൻ "പോസിറ്റീവ്" എന്ന് വിശേഷിപ്പിച്ച മൂന്ന് റൗണ്ടുകൾക്ക് ശേഷം, ഇറാനിയൻ - അമേരിക്കൻ കക്ഷികൾ അടുത്ത ആഴ്ച വീണ്ടും മറ്റൊരു റൗണ്ട് ആണവ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ വ്യാപകമായ രീതിയിൽ ആക്രമിച്ചത്.
യു എസ് - ഇസ്രായേൽ സൈന്യങ്ങൾ സംയുക്തമായി ഇറാനിൽ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ച ശേഷം ഇറാനികളോട് അവരുടെ ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനികളെ ആഹ്വാനം ചെയ്തു. ഫ്ലോറിഡയിൽ നിന്നുള്ള ഒരു ടെലിവിഷൻ പ്രസംഗത്തിലൂടെയായിരുന്നു ട്രംപിൻറെ ആഹ്വാനം. "ഞങ്ങൾ പൂർത്തിയാക്കുമ്പോൾ, നിങ്ങളുടെ ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കുക. അത് ഏറ്റെടുക്കേണ്ടത് നിങ്ങളായിരിക്കും."
"വരും തലമുറകൾക്ക് നിങ്ങൾക്കുള്ള ഒരേയൊരു അവസരമായിരിക്കാം ഇത്" എന്നും അമേരിക്കൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
ഇറാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ പഹ്ലവിയുടെ മകൻ റെസ പഹ്‌ലവിയും ഇറാനിൽ ഭരണമാറ്റം ആഹ്വാനം ചെയ്തു രംഗത്തെത്തി. "ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അന്തിമ വിജയം അടുത്തുവരികയാണ്" എന്നാണ് അമേരിക്കയിൽ താമസിക്കുന്ന പഹ്‌ലവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.
"നമ്മൾ അന്തിമ വിജയത്തോട് വളരെ അടുത്താണ്. നമുക്ക് ഒരുമിച്ച് ഇറാനെ തിരിച്ചുപിടിക്കുകയും കഴിയുന്നത്ര വേഗം നിങ്ങളോടൊപ്പമുണ്ടാകാനും ആഗ്രഹിക്കുന്നതായും വീഡിയോ സന്ദേശം തുടർന്നു.
അതേസമയം, പ്രതികരണമായി, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതിനെത്തുടർന്ന്, നിരവധി ഇസ്രായേൽ പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us