കാനഡയെ നടുക്കി സ്കൂൾ വെടിവെപ്പ്: ഏഴ് മരണം, പ്രതിയും കൊല്ലപ്പെട്ടു

തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയാണ് അക്രമിയെന്ന് മൊബൈല്‍ ഫോണുകളിലൂടെ നല്‍കിയ അടിയന്തര മുന്നറിയിപ്പില്‍ പോലീസ് വ്യക്തമാക്കിയിരുന്നു

New Update
Untitled

ടംബ്ലര്‍ റിഡ്ജ്: കാനഡയിലെ ടംബ്ലര്‍ റിഡ്ജിലുള്ള ഒരു സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ പ്രതിയും കൊല്ലപ്പെട്ടതായാണ് വിവരം. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.

Advertisment

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20-ഓടെയാണ് ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ വെടിവെപ്പ് നടന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. സ്‌കൂളിനുള്ളില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഇതോടെയാണ് ആകെ മരണം ഏഴായത്. ഇതിനുപുറമെ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


പരിക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കല്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.

തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയാണ് അക്രമിയെന്ന് മൊബൈല്‍ ഫോണുകളിലൂടെ നല്‍കിയ അടിയന്തര മുന്നറിയിപ്പില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രണ്ടാമതൊരാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.


വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും വാതിലുകള്‍ പൂട്ടി സുരക്ഷിതരായിരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.


ടംബ്ലര്‍ റിഡ്ജ് ആര്‍.സി.എം.പി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ആക്രമണത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക ഭരണകൂടവും പ്രവിശ്യാ അധികാരികളും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Advertisment