/sathyam/media/media_files/2026/03/04/untitled-2026-03-04-08-57-04.jpg)
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, സൗദി തലസ്ഥാനമായ റിയാദിലെ സി.ഐ.എ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പിന്നാലെ ഫ്രാന്‍സിന്റെ അത്യാധുനിക ആണവ വിമാനവാഹിനിക്കപ്പലിനെ മെഡിറ്ററേനിയന്‍ കടലിലേക്ക് വിന്യസിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടു.
ചൊവ്വാഴ്ച ഇറാന്റെ ആണവ ഗവേഷണ കേന്ദ്രങ്ങള്‍ക്കും മിസൈല്‍ വിക്ഷേപണ തറകള്‍ക്കും നേരെ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ഇറാന്‍ ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു.
കുവൈറ്റിലെ കമാന്‍ഡ് സെന്ററിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. യുഎഇയിലെയും സൗദിയിലെയും അമേരിക്കന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
അഞ്ച് ദിവസത്തിനിടെ ഇറാനില്‍ 800-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ ഇറാന്റെ ഭാവി ഭരണനേതൃത്വത്തിലേക്ക് വരാന്‍ സാധ്യതയുള്ള പ്രമുഖരും ഉള്‍പ്പെടുന്നുവെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി.
ഇറാന് പുറമെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. ടെഹ്റാനിലും ലെബനനിലും ചൊവ്വാഴ്ചയും വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
യുദ്ധം ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നേക്കാമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ട്രംപ് ആഹ്വാനം ചെയ്‌തെങ്കിലും, ഔദ്യോഗികമായി ഭരണമാറ്റം ലക്ഷ്യമല്ലെന്നാണ് പെന്റഗണ്‍ നിലപാട്.
ഇറാന്റെ മിസൈല്‍-നാവിക ശേഷി ഇല്ലാതാക്കുകയും അവരെ ആണവായുധം നേടുന്നതില്‍ നിന്ന് തടയുകയുമാണ് പ്രഖ്യാപിത ലക്ഷ്യങ്ങള്‍. എന്നാല്‍, യുഎസ്-ഇസ്രായേല്‍ സൈനിക നടപടിക്ക് ശേഷം ഇറാന്റെ നിലവിലെ ഭരണകൂടത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ അധികാരം ഏറ്റെടുക്കുന്നതാകും ഉചിതമെന്ന ട്രംപിന്റെ പുതിയ പ്രസ്താവന വൈറ്റ് ഹൗസിന്റെ യുദ്ധനയങ്ങളിലെ വൈരുദ്ധ്യം വ്യക്തമാക്കുന്നു.
യുദ്ധം മൂലം പശ്ചിമേഷ്യയിലെ വ്യോമഗതാഗതവും എണ്ണ വിതരണ ശൃംഖലകളും പൂര്‍ണ്ണമായും താറുമാറായിരിക്കുകയാണ്. മിസൈലുകളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ തകര്‍ത്തെങ്കിലും 11 പൗരന്മാര്‍ അവിടെ കൊല്ലപ്പെട്ടു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ശക്തികള്‍ കൂടി സൈനികമായി ഇടപെടുന്നതോടെ ഒരു ആഗോള യുദ്ധത്തിന്റെ നിഴലിലാണ് ലോകമിപ്പോള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us