/sathyam/media/media_files/2025/08/26/images-1280-x-960-px299-2025-08-26-19-32-32.jpg)
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ റനിൽ വിക്രമസിംഗെ അറസ്റ്റിലായത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിക്രമസിംഗെ സൂമിലൂടെയാണ് ഹാജരായത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്.
2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ.
പ്രസിഡന്റായിരുന്ന കാലയളവിൽ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ശ്രീലങ്കയിൽ നടന്നത്. അതിനിടെ രക്തസമ്മർദ്ദം ഉയർന്നതോടെ ജയിലിലെ ആശുപത്രിയിൽ നിന്ന് നാഷ്ണൽ ആശുപത്രിയിലേക്ക് വിക്രമസിംഗെയെ മാറ്റുകയായിരുന്നു.
അതേസമയം, കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോടതിക്ക് മുന്നിൽ പ്രതിപക്ഷം ഇടതുസർക്കാരിനും പ്രസിഡന്റിനുമെതിരെ പ്രതിഷേധവുമായി എത്തി. സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.