ധാക്ക: ബംഗ്ലാദേശില്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ദേശീയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വിരാമമായിരിക്കുന്നത്.
രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. വിശദമായ രൂപരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു.
സൈന്യവും യൂനുസും തമ്മിലുള്ള ബന്ധം മോശമാകുന്നതായി റിപ്പോർട്ട്. ഡിസംബറില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന് സേനാ മേധാവി ജനറല്‍ വഖാറുസ്സമാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല സര്‍ക്കാര്‍ മേധാവി സ്ഥാനത്തുനിന്നു യൂനുസ് രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതു പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.