ബൊഗോട്ട: കൊളംബിയന്‍ അധികൃതര്‍ ഗ്വാവിയാര്‍ വകുപ്പിലെ കാലമര്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു കൂട്ടക്കുഴിമാടം കണ്ടെത്തി. എട്ടു ക്രൈസ്തവ മത നേതാക്കളുടെ മൃതദേഹങ്ങളായിരുന്നു അതില്‍ കൊന്നു തള്ളിയിരുന്നത്.
ക്രിസ്ത്യന്‍ ഡെയ്ലി ഇന്‍റര്‍നാഷണലാണ് ലോക മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടത്. ജയിംസ് കൈസെഡോ, ഓസ്കാര്‍ ഗാര്‍സിയ, മരിയൂരി ഹെര്‍ണാണ്ടസ്, മാരിബെല്‍ സില്‍വ, ഇസയ്ദ് ഗോമസ്, കാര്‍ലോസ് വലേറോ,നിക്സണ്‍ പെനലോസ, ജെസസ് വലേറോ എന്നിവരെയാണ് ഭീകരര്‍ കൊന്നൊടുക്കിയത്.
ഇവാഞ്ചലിക്കല്‍ കൗണ്‍സിലുകളായ അലിയാന്‍സ ഡി കൊളംബിയ, ക്വാഡ്രാങ്കുലര്‍ എന്നിവയിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട സുവിശേഷകര്‍. അരൗക്ക സ്വദേശികളായിരുന്ന ഇവര്‍ ആ പ്രദേശത്ത് മാനുഷിക~ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഗറില്ലകള്‍ തട്ടിക്കൊണ്ടു പോയത്.
എഫ്എആര്‍സി വിമത ഗറില്ല ഗ്രൂപ്പുകളാണ് കഴിഞ്ഞ ഏപ്രിലില്‍ ഇവരെ തട്ടിക്കൊണ്ടു പോയി കൊന്നത്. സുവിശേഷ പ്രഘോഷകരുടെ സെല്ലുകള്‍ തടയുക എന്നതായിരുന്നു ഗറില്ലകളുടെ ഉദ്ദേശ്യം.മേയ് മാസത്തില്‍ ഒരു ഗറില്ലയെ പിടികൂടിയതിനു ശേഷമാണ് ഈ സുവിശേഷകരെ കൊന്നൊടുക്കിയ കൂട്ടക്കുഴിമാടത്തെ കുറിച്ചുള്ള വിവരം ലഭിക്കാന്‍ ഇടയായത്.
ഈ ഗറില്ലയുടെ മൊബൈല്‍ ഫോണില്‍ അവര്‍ തട്ടിക്കൊണ്ടു പോയ സുവിശേകഷരുടെയും കൊല നടത്തുന്നതിന്‍റെയും ഫോട്ടോകളുണ്ടായിരുന്നു. ഇത് ആ സുവിശേഷകരെ അടക്കിയ ശവക്കുഴി കണ്ടെത്തുന്നതിലേയ്ക്കു നയിച്ചു. അങ്ങനെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.