ടോക്യോ: ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.18ന് കടല്‍ തിളച്ചുമറിയുമെന്നും രാക്ഷസത്തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ഭൂമി പിളരുമെന്നും പേടിച്ചിരുന്നവര്‍ക്ക് ആശ്വാസമായി. ജപ്പാനില്‍ പതിവുപോലെ സൂര്യനുദിച്ചു, കടലും കരയുമെല്ലാം തലേ ദിവസത്തേതു പോലെ ശാന്തം. മഹാദുരന്ത പ്രവചനം വിശ്വസിച്ച് ഭയചകിതരായി കഴിഞ്ഞവര്‍ക്ക് ആശ്വാസം.
ജാപ്പനീസ് മാംഗ ആര്‍ട്ടിസ്ററായ റിയോ തത്സുകിയാണ് ജപ്പാനിലെ ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18നു മഹാദുരന്തമുണ്ടാകുമെന്നു പ്രവചിച്ചത്. താന്‍ കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കി എഴുതിയതെന്ന് അവര്‍ അവകാശപ്പെടുന്ന 'ഫ്യൂച്ചര്‍ ഐ സോ' എന്ന പുസ്തകത്തില്‍ 2011ലെ സുനാമി മുതല്‍ കൊവിഡ് മഹാമാരി വരെ കൃത്യമായി പ്രവചിച്ചിരുന്നു എന്ന പ്രചരണമാണ് ജപ്പാന്‍കാരെ ആശങ്കാകുലരാക്കിയത്.
ആഴ്ചകളോളം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു തത്സുകിയുടെ പ്രവചനങ്ങള്‍. ഇതു പേടിച്ച് ആയിരക്കണക്കിനാളുകള്‍ ഈ മേഖലയിലെ വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിങ്ങുകളുമെല്ലാം റദ്ദാക്കിയത് രാജ്യത്തിന്‍റെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, തത്സുകി പറഞ്ഞ സമയം ശാന്തമായി കടന്നുപോയെങ്കിലും ജപ്പാന് പൂര്‍ണമായി ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് ചില ഗവേഷകര്‍ ഇപ്പോഴും പറയുന്നത്. നന്‍കായ് ട്രവ് മെഗാക്വേക്ക് എന്ന, രേഖപ്പെടുത്തിയ ചരിത്രത്തില്‍ അധികം കാണാനാവാത്തത്ര ഭീകരമായ ഭൂകമ്പത്തിന്‍റെ സാധ്യത നിലനില്‍ക്കുന്നു എന്നാണ് വിലയിരുത്തല്‍.
ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ചെറിയ ഭൂചലനങ്ങള്‍ ഇവിടെ സാധാരണവുമാണ്. എന്നാല്‍, നന്‍കായ് ട്രവ് മെഗാക്വേക്ക് ഇതുപോലെയല്ലെന്നും, രാജ്യത്തെ അപ്പാടെ തകര്‍ക്കാന്‍ ശേഷിയുള്ളതാവാണെന്നുമാണ് മുന്നറിയിപ്പ്.
കടലിനടിയിലുള്ള നന്‍കായ് ഗര്‍ത്തമായിരിക്കും ഇതിന്‍റെ പ്രഭവ കേന്ദ്രം. 2011ല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ച സുനാമിക്കു കാരണമായ ഭൂകമ്പത്തോടാണ് നന്‍കായ് ട്രവ് മെഗാക്വേക്കിനെ കുറച്ചെങ്കിലും താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. ഈ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍, മുന്‍കരുതല്‍ നടപടികള്‍ ജപ്പാന്‍ സര്‍ക്കാരും സ്വീകരിച്ചുവരുകയാണ്.