ദുബായ്: ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ബ്രിട്ടീഷ് എയർവേയ്‌സ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം.
ശനിയാഴ്ച ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം പിന്നീട് സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ശേഷം സൂറിച്ചിലേക്ക് തിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്.
ദുബായിലേക്ക് പോകുന്ന മറ്റൊരു വിമാനം ഈജിപ്തിൽ എത്തിയ ശേഷം ഹീത്രുവിലേക്ക് മടങ്ങിയെന്നുമാണ് വിവരം. ദോഹയിലേക്കുള്ള ഒരു വിമാനം റദ്ദാക്കുന്നതായി ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചിട്ടുണ്ട്.
കൂടാതെ ബഹ്‌റൈൻ വഴിയുള്ള യാത്രയും താതാക്കാലികമായി നിർത്തിവച്ചുവെന്നാണ് വിവരം.
ഈ മാസം അവസാനം വരെയാകും നിയന്ത്രണങ്ങൾ. കഴിഞ്ഞ ആഴ്ച തന്നെ നിരവധി ബ്രിട്ടീഷ്, അമേരിക്കൻ വിമാന കമ്പനികൾ മിഡിൽ ഈസ്റ്റ് വഴിയുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.
യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി ബഹ്‌റൈൻ.
അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പ്രധാന റോഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കിൻഡർ ഗാർട്ടനുകൾ. സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനുപുറമേ ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും ഗവൺമെന്റ് സർവീസുകളിലേയും 70% ജീവനക്കാർക്ക് സിവിൽ സർവീസ് ബ്യൂറോ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തൽസ്ഥിതി തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം മേഖലയുടെ സുരക്ഷക്കും ആഗോള സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത് രംഗത്തെത്തിയിരുന്നു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ഭാഗങ്ങൾ ആക്രമണ ലക്ഷ്യങ്ങളാകുന്ന സാഹചര്യത്തെ കുവൈത്ത് ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.
ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയും ആഗോള സ്ഥിരതയും തകർക്കാനിടയാക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.