/sathyam/media/media_files/2025/09/20/who-2025-09-20-18-33-02.jpg)
കിൻഷാസ: കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എബോള പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോകാരോഗ്യ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.
31പേര്‍ മരിച്ചതായും 15പേര്‍ ബുലാപെ ആരോഗ്യ മേഖലയില്‍ എബോള കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യ ഉദ്യോഗസ്ഥന്‍ പാട്രിക് ഒട്ടിം വ്യക്തമാക്കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ രണ്ടുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സെപ്റ്റംബര്‍ 4നാണ് ആദ്യ എബോള കേസ് റിപ്പോര്‍ട്ട് ചെയ്തത്. 900ല്‍ അധികം കോണ്‍ടാക്റ്റുകളെ തിരിച്ചറിഞ്ഞതായും പാട്രിക് വ്യക്തമാക്കുന്നു.
മോണോക്ലോണല്‍ ആന്റിബോഡി തെറാപ്പി രോഗികള്‍ക്ക് നല്‍കി വരുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും സാധ്യതാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കും 500ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കി വരികയാണ്. രാജ്യത്ത് 3500 വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്നും കിന്‍ഷാസയില്‍ ഉടന്‍ അധിക ഡോസുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരായ ചില സമൂഹങ്ങളില്‍ അടിസ്ഥാന സൗകര്യത്തില്‍ വെല്ലുവിളി നേരിടുന്നതിനാല്‍ എത്തിപ്പെടാന്‍ വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞയാഴ്ച രണ്ട് ജില്ലകളില്‍ മാത്രമാണ് എബോള കേസുകള്‍ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നാല് ജില്ലകളിലായാണ് വര്‍ധനവ്.
1970 കളിലാണ് ആഫ്രിക്കയില്‍ ആദ്യമായി എബോള കേസ് റിപ്പോര്‍ട്ട് ചെയ്തത്.
പഴം തീനി വവ്വാലുകളില്‍ നിന്നോ മറ്റു മൃഗങ്ങളില്‍ നിന്നോ ആണ് എബോള പ്രധാനമായും പടര്‍ന്നു പിടിക്കുക. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു.