എപ്സ്റ്റീൻ കേസ്: 'സത്യം പുറത്തുവരണം'; സൂപ്പർ ബൗൾ പരസ്യത്തിലൂടെ പോരാട്ടവുമായി അതിജീവിതകൾ

കോണ്‍ഗ്രസിന്റെ 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട്' പ്രകാരം കേസിലെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

New Update
Untitled

വാഷിംഗ്ടണ്‍: ലോകത്തെ നടുക്കിയ സെക്‌സ് ട്രാഫിക്കിംഗ് കേസിലെ പ്രതി ജെഫ്രി എപ്സ്റ്റീന്റെ അതിജീവിതകള്‍ നീതിക്കായി വീണ്ടും രംഗത്ത്.

Advertisment

അമേരിക്കയിലെ ഏറ്റവും വലിയ കായിക മേളയായ സൂപ്പര്‍ ബൗളിനിടെ പുറത്തുവിട്ട തീക്ഷ്ണമായ ഒരു വീഡിയോ പരസ്യത്തിലൂടെയാണ് അവര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചത്. എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്താന്‍ യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


'വേള്‍ഡ് വിത്തൗട്ട് എക്‌സ്‌പ്ലോയിറ്റേഷന്‍' എന്ന സംഘടന പുറത്തുവിട്ട വീഡിയോയില്‍, അതിജീവിതകള്‍ നേരിട്ട് ക്യാമറയെ അഭിമുഖീകരിച്ചാണ് സംസാരിക്കുന്നത്.

എപ്സ്റ്റീനാല്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രായത്തെ സൂചിപ്പിക്കുന്ന കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ നീതിക്കായി ശബ്ദമുയര്‍ത്തുന്നത്. 'വര്‍ഷങ്ങളോളം വേര്‍പിരിക്കപ്പെട്ട ശേഷം ഞങ്ങള്‍ ഇന്ന് ഒന്നിച്ചുനില്‍ക്കുന്നു, കാരണം ഈ പെണ്‍കുട്ടിക്ക് സത്യം അറിയാന്‍ അവകാശമുണ്ട്,' എന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട്' പ്രകാരം കേസിലെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.


ജനുവരി 30-ന് നീതിന്യായ വകുപ്പ് ഏകദേശം 30 ലക്ഷം പേജുകളുള്ള രേഖകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് ആകെ ശേഖരിച്ച രേഖകളുടെ പകുതി മാത്രമാണെന്നും ബാക്കിയുള്ളവ കൂടി പുറത്തുവിടണമെന്നുമാണ് അതിജീവിതകളുടെ ആവശ്യം. ഈ രേഖകളില്‍ പല പ്രമുഖ വ്യക്തികളുടെയും പേരുവിവരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.


നിലവില്‍ പുറത്തുവന്ന രേഖകളില്‍ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള പല ഉന്നത വ്യക്തികളുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

Advertisment