ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 186,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നു ബ്രിട്ടീഷ് മെഡിക്കൽ പ്രസിദ്ധീകരണമായ ലാൻസെറ്റിൽ ഗവേഷകർ പറയുന്നു. ഗാസയിൽ മരിച്ചവരുടെ എണ്ണം 37,396 എന്നൊക്കെയാണ് അവിടത്തെ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ പുതിയ കണക്കുകൾ അനുസരിച്ചു കൊല്ലപ്പെട്ടവർ മൊത്തം ജനസംഖ്യയുടെ 8% ആണ്.
ആക്രമണങ്ങളിൽ മരിച്ചവർക്കു പുറമെ പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചവർ, പട്ടിണി കിടന്നു മരിച്ചവർ എന്നിങ്ങനെ മറ്റു വിഭാഗങ്ങളും ഈ കണക്കിലുണ്ട്.
ഇത്രയേറെ മരണങ്ങൾക്കു കാരണം ഇസ്രയേലിനു യുഎസ് നൽകിയ 2,000 പൗണ്ടിന്റെ 14,000 ബോബുകളാണ്. പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്യാൻ മാത്രമല്ല, ഗാസയുടെ നാഗരികത തുടച്ചു നീക്കി വെറും ശവപ്പറമ്പാക്കാനും അവ ഉപയോഗിച്ചു.
ഗാസ ആരോഗ്യ വകുപ്പ് നൽകിയ കണക്കുകളിൽ പെടാത്ത പലരെയും 'ലാൻസെറ്റ്' ചൂണ്ടിക്കാട്ടി. നഷ്ടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടു പതിനായിരങ്ങൾ മരിച്ചിട്ടുണ്ട്. ഭക്ഷണം കാത്തു നിന്നവരെ ഇസ്രയേൽ കൊന്നിട്ടുണ്ട്. പട്ടിണിക്കിട്ടും കൊന്നു.
ഏതാണ്ട് 10,000 പേർ നഷ്ടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടു എന്നാണ് യൂറോ-മെഡ് ഹ്യൂമൻ റൈറ്സ് മോണിറ്റർ പറയുന്നത്. അവർക്കു വേണ്ടി തിരച്ചിൽ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. തിരച്ചിലിനു ഇസ്രയേലി സേന മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പലസ്തീനിയൻ രക്ഷാപ്രവർത്തകരെയും കുടുംബങ്ങളെയും വരെ പട്ടാളം നിഷ്കരുണം ആക്രമിക്കയാണ്.
കനത്ത ആക്രമണം തുടരുന്നു
ഗാസയിൽ വെടിനിർത്താനുള്ള ഉപാധികൾ വീണ്ടും ചർച്ച ചെയ്യുന്നതിനിടയിൽ ഇസ്രയേലി സേന ഗാസ സിറ്റിയുടെ കിഴക്കൻ മേഖലയിൽ കനത്ത ആക്രമണം തുടർന്നു. താമസക്കാർ വേഗത്തിൽ ഒഴിഞ്ഞു പോകണം എന്നവാശ്യപ്പെട്ടിട്ടാണ് ആക്രമണം.
പലസ്തീൻകാർ ആ മേഖല വിട്ടു പലായനം ചെയ്യുകയാണ്. തുഫാ, ദാരാജ്, ഓൾഡ് സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് പലായനം.
അതേ സമയം, ഇസ്രയേലിന്റെ വടക്കു നിന്നു ഹിസ്‌ബൊള്ള തീവ്രവാദികൾ മൗണ്ട് ഹെർമോണിലെ ഇസ്രയേലിന്റെ ഇലക്ട്രോണിക്ക് നിരീക്ഷണ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. ശനിയാഴ്ച ഹിസ്‌ബൊള്ളയുടെ ഒരു നേതാവിനെ വധിച്ചതിന് പ്രതികരമാണിത്. ഹിസ്‌ബൊള്ള കമാൻഡർ മെയ്‌സം അൽ അത്തറിനെയാണ് ഇസ്രയേൽ വധിച്ചത്.
1973ലെ അറബ്-ഇസ്രയേലി യുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഹെർമോണിൽ ആക്രമണമെന്നു ഹിസ്‌ബൊള്ള പറഞ്ഞു.