ഗാസയിൽ സഹായ ഏജൻസികൾക്ക് തുടരാം: ഇസ്രായേൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ; ആക്രമണങ്ങളിൽ അഞ്ച് മരണം

ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് സഹായ വിതരണത്തെ ബാധിക്കുന്നുണ്ട്.

New Update
Untitled

ടെല്‍ അവീവ്: ഗാസയിലും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളിലും അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഇസ്രായേല്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ നീക്കം കോടതി തടഞ്ഞു. അതേസമയം, വിവിധയിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Advertisment

ജീവനക്കാരുടെ വിവരങ്ങളും ഫണ്ടിംഗ് വിശദാംശങ്ങളും നല്‍കണമെന്ന ഇസ്രായേലിന്റെ പുതിയ നിയമങ്ങള്‍ അംഗീകരിക്കാത്ത 37 സഹായ സംഘടനകളെ മാര്‍ച്ച് ഒന്നിനകം പുറത്താക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.


ഈ നിയമങ്ങള്‍ ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി 17 സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. യുദ്ധം തകര്‍ത്ത ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങള്‍ പൂര്‍ണ്ണമായും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് കഴിയുന്നത് എന്നതിനാല്‍ ഈ ഉത്തരവ് നിര്‍ണ്ണായകമാണ്.

കോടതി ഉത്തരവിനെ നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. ഇത് താല്‍ക്കാലികമായ ആശ്വാസമാണെന്നും എന്നാല്‍ വിസ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് സഹായ വിതരണത്തെ ബാധിക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ നിലനില്‍ക്കെത്തന്നെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള പോലീസ് ചെക്ക്പോസ്റ്റിലുണ്ടായ ആക്രമണത്തിലാണ് ഇതില്‍ മൂന്ന് പേര്‍ മരിച്ചത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഹമാസ് നിയന്ത്രണത്തിലുള്ള പോലീസ് സേനയിലെ അംഗങ്ങളാണ്. വെടിനിര്‍ത്തല്‍ ലംഘനത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം.


കുടിയേറ്റക്കാരുടെ ആക്രമണം: വെസ്റ്റ് ബാങ്കിലെ ഖുസ്ര ഗ്രാമത്തില്‍ മുഖംമൂടി ധരിച്ച ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളെയും ഇസ്രായേല്‍ പൗരന്മാരെയും ആക്രമിച്ചു. ഇതില്‍ രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കേറ്റു.


ചരിത്രത്തിലാദ്യമായി വെസ്റ്റ് ബാങ്കിലെ ഒരു ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രത്തില്‍ (എഫ്രത്ത്) അമേരിക്കന്‍ എംബസി കോണ്‍സുലര്‍ സേവനങ്ങള്‍ ആരംഭിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. മിക്ക അന്താരാഷ്ട്ര രാജ്യങ്ങളും ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്.

Advertisment