/sathyam/media/media_files/2025/10/02/photos422-2025-10-02-06-04-12.jpg)
ഗാസ: ഗാസയിൽ നിർണായക സൈനിക നീക്കം നടത്തിയെന്നും സൈന്യം നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തെന്നും ഇസ്രയേലിൻറെ പ്രഖ്യാപനം.
ഈ നടപടിയിലൂടെ ഗാസയെ രണ്ടായി വിഭജിക്കുന്ന തരത്തിൽ സൈനിക നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ.
ഗാസ സിറ്റിയെ പൂർണമായി വളഞ്ഞതായി ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഗാസ സിറ്റിയിൽ അവശേഷിക്കുന്ന ജനങ്ങൾ ഉടൻ സ്ഥലം വിടണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ഇല്ലെങ്കിൽ അവരെ തീവ്രവാദികളോ അവരെ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഈ കടുത്ത നിലപാട് പ്രദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. സമാധാന ചർച്ചകൾക്കിടയിലും ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്.
നെറ്റ്സാരിം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ, ഗാസയിലെ ജനങ്ങൾക്ക് നഗരം വിടാനുള്ള അവസാന അവസരമാണ് നൽകുന്നതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ആവർത്തിച്ചു.
ഇസ്രയേലിന്റെ ഈ നടപടികൾ പ്രദേശത്തെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന നിർദേശങ്ങൾക്കിടെയാണ് ഇസ്രയേലിൻറെ ശക്തമായ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ട്രംപിൻറെ സമാധാന നിർദ്ദേശങ്ങളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.