/sathyam/media/media_files/2025/10/08/1001308341-2025-10-08-06-35-10.jpg)
ഗാസ: ഗാസയിൽ ശാശ്വതമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിന്മാറ്റവും വേണമെന്ന് ഹമാസ്.
ഇന്ന് രണ്ടാം ചർച്ച നടക്കാനിരിക്കെയാണ് നിലപാട് പ്രഖ്യാപനം.
തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണമെന്നും ഹമാസ് നിലപാടറിയിച്ചു. ഇന്നത്തെ ചർച്ചയിൽ തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
താൽക്കാലിക വെടിനിർത്തലിൽ കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഹമാസ്.
ഒപ്പം ഇസ്രയേൽ സേനയുടെ സമ്പൂർണമായ പിന്മാറ്റവും.
മാനുഷിക സഹായം തടസമില്ലാതെ ഗാസയിൽ എത്തണമെന്നാണ് ഹമാസിന്റെ ആവശ്യം.
ജനങ്ങൾക്ക് ഗാസയിൽ തിരിച്ച് എത്താൻ കഴിയണം. ഗാസയിൽ നിന്ന് ജനങ്ങളെ പുറത്താക്കുന്നത് സമ്മതിക്കില്ലെന്ന് ചുരുക്കം.
ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗാസയിലെ ഇടക്കാല സമിതിയും പലസ്തീനിയിൻ പങ്കാളിത്തമുള്ളതാകണമെന്നതാണ് നേരത്തെ അറിയിച്ച നിലപാട്.
അതേസമയം ഇസ്രയേൽ ആകട്ടെ ഗാസയിലെ അധികാരം വിട്ട് ആയുധം താഴെവെച്ച് ഹമാസ് പൂർമായും ഒഴിയണമെന്ന നിലപാടാണ് മുന്നേ അറിയിച്ചിരിക്കുന്നത്.
അതാകട്ടെ ഹമാസ് അംഗീകരിക്കുമോയെന്നത് നിർണായകമാണ്. ഇത് ചർച്ചയുടെ വിജയത്തെ വരെ നിർണയിക്കും.