നേപ്പാൾ ജനവിധി എഴുതുന്നു; ഒലി സർക്കാരിനെ വീഴ്ത്തിയ 'ജെൻ ഇസഡ്' വിപ്ലവത്തിന് ശേഷമുള്ള ആദ്യ അങ്കം

കഴിഞ്ഞ സെപ്റ്റംബറില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ഒലി സര്‍ക്കാരിന് അധികാരം നഷ്ടമായത്.

New Update
Untitled

കാഠ്മണ്ഡു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും യുവജന പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെ നേപ്പാളില്‍ നിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിനെ ഭരണത്തില്‍ നിന്നിറക്കിയ ചരിത്രപരമായ 'ജെന്‍ ഇസഡ്' പ്രതിഷേധത്തിന് ശേഷം രാജ്യം നേരിടുന്ന ആദ്യ ജനവിധിയാണിത്. 

Advertisment

വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് കനത്ത സുരക്ഷാ വലയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ഒലി സര്‍ക്കാരിന് അധികാരം നഷ്ടമായത്.


ഭരണരംഗത്തെ ശുദ്ധീകരണം, രാഷ്ട്രീയ നേതൃത്വത്തിലെ തലമുറമാറ്റം, സുതാര്യമായ ഭരണം എന്നിവയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നിലവില്‍ സുശീല കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാരിന് കീഴിലാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.


രാജ്യത്തെ ഹിമാലയന്‍ പര്‍വതനിരകള്‍ മുതല്‍ തെക്കന്‍ സമതലങ്ങള്‍ വരെ ആവേശകരമായ പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരം 5 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. തൊട്ടുപിന്നാലെ തന്നെ വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുമെന്ന് നേപ്പാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Advertisment