യെമനിലെ ഹൂതി വിമതർ ഞായറാഴ്ച തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പതിച്ചു. ഒന്നിലധികം പ്രതിരോധ ശ്രമങ്ങൾ ഇസ്രായേൽ പ്രതിരോധ സേന (IDF) പരാജയപ്പെടുത്തിയതിനെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളുടെയും ടേക്ക് ഓഫും ലാൻഡിംഗും താൽക്കാലികമായി നിർത്തിവച്ചു. എങ്കിലും, പിന്നീട് വ്യോമഗതാഗതം പുനരാരംഭിച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
മിസൈൽ വിമാനത്താവളത്തിൻ്റെ അതിർത്തിയിലുള്ള ഒരു പാതയ്ക്ക് അടുത്തുള്ള ഒരു തോട്ടത്തിലാണ് പതിച്ചത്. ടെർമിനൽ കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മിസൈൽ പതിച്ചെന്ന് ഐ ഡി എഫ് സ്ഥിരീകരിച്ചിട്ടുണ്ട് ഇസ്രായേലിൻ്റെ ദേശീയ രക്ഷാസമിതിയായ മാഗൻ ഡേവിഡ് അഡോം (MDA) അറിയിച്ചത് പ്രകാരം ഈ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ലഘുവായ പരിക്ക് മുതൽ ഭയം മൂലമുണ്ടായ അവസ്ഥകൾ വരെ ഇതിൽ ഉൾപ്പെടുന്നു. മധ്യ ഇസ്രായേലിലെ വിവിധ ആശുപത്രികളിൽ ഇവർക്ക് ചികിത്സ നൽകി.
മിസൈൽ ആക്രമണത്തിന് ശേഷം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ശക്തമായ മുന്നറിയിപ്പ് നൽകി. "ആരാണ് ഞങ്ങളെ ദ്രോഹിക്കുന്നത്, അവരെ ഞങ്ങൾ ഏഴ് മടങ്ങ് തിരിച്ചടിക്കും." ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും ഇസ്രായേൽ ഇതുവരെ യെമനിൽ തിരിച്ചടി നടത്തിയിട്ടില്ല. അതേസമയം, അമേരിക്കൻ ഐക്യനാടുകൾ ഇറാൻ്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ സൈനിക നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
അതേസമയം ഹൂതി നേതാക്കൾ ഈ ആക്രമണത്തെ അവരുടെ ദീർഘദൂര ശേഷിയുടെ ആഘോഷമായിട്ടാണ് കാണുന്നത് . ഇസ്രായേലുമായുള്ള പോരാട്ടത്തിൽ തങ്ങൾക്ക് അതിരുകളില്ലെന്നും പ്രധാന ലക്ഷ്യങ്ങൾ ആക്രമിക്കാൻ ശേഷിയുണ്ടെന്നും മുഹമ്മദ് അൽ-ബുഖൈതി പ്രസ്താവിച്ചു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒഴിവാക്കണമെന്ന് നാസർ അൽ-ദിൻ ഒമർ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.