ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്രതിഷേധം ആഞ്ഞടിക്കുന്നു. വിലക്കയറ്റം, ഉയർന്ന നികുതി, വൈദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധമുയര്‍ത്തി ജനം തെരുവിലിറങ്ങിയത്. അധിനിവേശ മേഖലയിലുടനീളം വ്യാപിച്ച പ്രതിഷേധത്തെ അടിച്ചമർത്താനാണ് അധികാരികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച നടന്ന പുതിയ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർ "ആസാദി (സ്വാതന്ത്ര്യം)" എന്ന മുദ്രാവാക്യം വിളിക്കുന്നു. മുസാഫറാബാദിലും മറ്റ് ജില്ലകളിലും അവർ പൊലീസുമായും സുരക്ഷാ ഏജൻസികളുമായും ഏറ്റുമുട്ടി.
ജമ്മു കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് നിരവധി നേതാക്കളും ആക്ഷൻ കമ്മിറ്റി അംഗങ്ങളും അറസ്റ്റിലായി.
ദദ്യാലിലെ സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ പോലീസ് ക്രൂരതയ്‌ക്കെതിരെ പിഒകെയിൽ ഉടനീളം, പ്രത്യേകിച്ച് മുസാഫറാബാദിൽ സമ്പൂർണ ഷട്ടർ-ഡൗണും വീൽ-ജാം സമരവും നടത്തുമെന്ന് മുസാഫറാബാദ് ട്രേഡേഴ്‌സ് അസോസിയേഷൻ ചെയർമാനും കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി അംഗവുമായ സൗക്കത്ത് നവാസ് മിർ പറഞ്ഞുവെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റിലും സമിതി സമാനമായ പ്രതിഷേധം നടത്തിയിരുന്നു.
"വൈദ്യുതി ബില്ലുകൾക്ക് നികുതി ചുമത്തുന്നത് ഞങ്ങൾ നിരസിക്കുന്നു. പകരം, മേഖലയിലെ ജലവൈദ്യുതിയുടെ ഉൽപാദനച്ചെലവിന് അനുസൃതമായി ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.