/sathyam/media/media_files/2026/02/05/idf-2026-02-05-15-32-39.jpg)
ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ഹമാസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പ്രമുഖ ഭീകര നേതാക്കള്‍ കൊല്ലപ്പെട്ടു.
ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥയായിരുന്ന നോവ മാര്‍സിയാനോയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് കമാന്‍ഡര്‍ അല്‍-ഹബീല്‍, വടക്കന്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദ് തലവന്‍ അലി രാജിയാന എന്നിവരെയാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് വധിച്ചത്.
2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ നഹല്‍ ഓസ് പോസ്റ്റില്‍ നിന്നാണ് നോവ മാര്‍സിയാനോയെ ഹമാസ് തട്ടിക്കൊണ്ടുപോയത്. തടവില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കൊല്ലപ്പെട്ട അല്‍-ഹബീല്‍ എന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. 'സ്വന്തം പൗരന്മാരെയും സൈനികരെയും ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല' എന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ 10-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനിടെ ബുധനാഴ്ച നടന്ന ആക്രമണങ്ങളില്‍ ഗാസയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് നവജാത ശിശുക്കളും അഞ്ച് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 24 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു പാരാമെഡിക് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 'എവിടെയാണ് വെടിനിര്‍ത്തല്‍? എവിടെയാണ് മധ്യസ്ഥര്‍?' എന്ന് ഗാസ സിറ്റിയിലെ ഷിഫാ ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബു സെല്‍മിയ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us