വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ന്. അവസാന മണിക്കൂറിലും ഡൊണാൾഡ് ട്രംപിനോ കമലാ ഹാരിസിനോ വ്യക്തമായ മുൻതൂക്കമില്ല. സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഇരുസ്ഥാനാർഥികളുടെയും പ്രചാരണം. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 78 ദശലക്ഷത്തിലധികം പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തി. 2020ലെ വോട്ടിങ് ശരാശരിയുടെ ഏകദേശം 50 ശതമാനം. എങ്കിലും പോൾ ഫലങ്ങൾ ഒരു സൂചന പോലും പ്രവചിക്കുന്നില്ല.
270 ഇലക്ടറൽ കോളജ് വോട്ടെന്ന മാജിക് നമ്പറിലെത്താൻ സ്വിങ് സ്റ്റേറ്റുകൾ നിർണായകമാകും. നോർത്ത് കരലൈനയിലും പെൻസിൽവേനിയിലും മിഷിഗനിലുമാണ് ട്രംപിന്‍റെ അവസാനഘട്ട പ്രചാരണം. എന്നാൽ നോർത്ത് കരലൈനയിലെ ട്രംപിന്‍റെ പ്രചാരണറാലിയിൽ ഒഴിഞ്ഞ കസേരകൾ ചർച്ചയാവുകയാണ്. പെൻസിൽവേനിയയിലാണ് കമലയുടെ അവസാനഘട്ട പ്രചാരണം.