തായ്‌വാനിലുടനീളം ബിസിനസ്സുകളും സ്‌കൂളുകളും പൂട്ടുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കിടെ രാജ്യത്ത് എത്തുന്ന സൂപ്പർ ടൈഫൂൺ കോങ് - റേ ഇന്ന് കരതൊടുന്നതിന് മുന്നോടിയായാണ് പ്രതിരോധം. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ തായ്‌വാൻ പ്രതിരോധ മന്ത്രാലയം 36,000 സൈനികരെ സജ്ജരാക്കിയിട്ടുണ്ട്.
അതേസമയം ചുഴലിക്കാറ്റിന് മുന്നോടിയായി ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 1,300 പേരെ മാറ്റിപ്പാർപ്പിച്ചു. ദ്വീപിൻ്റെ ജനസാന്ദ്രത കുറഞ്ഞ കിഴക്കൻ തീരത്ത് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിന് ചുഴലിക്കൊടുങ്കാറ്റ് തീരം തൊടുമെന്നാണ് പ്രവചനം. 320 കിലോമീറ്റർ (198 മൈൽ) ചുറ്റളവുള്ള തായ്‌വാനിൽ 1996ന് ശേഷമെത്തുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും കോങ്-റേ.