ഇറാനില്‍ നാശം വിതച്ച് ഇസ്രായേല്‍. ഒമ്പത് ദിവസത്തെ സംഘര്‍ഷത്തില്‍ 400-ലധികം ഇറാനികള്‍ കൊല്ലപ്പെട്ടു; മൂന്ന് മുതിർന്ന കമാൻഡർമാരെ ഇസ്രായേൽ വധിച്ചു. ബങ്കറില്‍ ഒളിച്ച് ഖമേനി, ആണവ പദ്ധതി തുടരുമെന്ന് പെസെഷ്കിയൻ

പരിക്കേറ്റവരില്‍ 2,220 പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടുവെന്നും, 232 പേര്‍ക്ക് ആക്രമണ സ്ഥലത്തുതന്നെ ഔട്ട്‌പേഷ്യന്റ് പരിചരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 

New Update
Untitledtrrummpp

ടെഹ്റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ദിവസേന രൂക്ഷമാവുകയാണ്. ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേല്‍ സൈന്യം.

Advertisment

യുഎസ് സൈനിക ഇടപെടല്‍ എല്ലാവര്‍ക്കും അത്യന്തം അപകടകരമാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി തന്റെ മൂന്ന് പിന്‍ഗാമികളെ പ്രഖ്യാപിച്ചു. ഖമേനി ഒരു ബങ്കറില്‍ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം.


ട്രംപ് ഭരണകൂടം ഇസ്രായേലിന്റെ സൈനിക നടപടിയില്‍ പങ്കാളിയാകുന്നുവെങ്കില്‍, ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ മുന്നറിയിപ്പ് നല്‍കി. മെയ് മാസത്തില്‍ യുഎസുമായി നടത്തിയ കരാര്‍ പ്രകാരം ഹൂത്തികള്‍ അത്തരം ആക്രമണങ്ങള്‍ നിര്‍ത്തിയിരുന്നു.


കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇറാനില്‍ നടന്ന ഇസ്രായേലി ആക്രമണങ്ങളില്‍ 400-ലധികം ഇറാനികള്‍ കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ ആരോഗ്യ മന്ത്രാലയ പബ്ലിക് റിലേഷന്‍സ് മേധാവി ഹൊസൈന്‍ കെര്‍മന്‍പൂര്‍ അറിയിച്ചു.

പരിക്കേറ്റവരില്‍ 2,220 പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടുവെന്നും, 232 പേര്‍ക്ക് ആക്രമണ സ്ഥലത്തുതന്നെ ഔട്ട്‌പേഷ്യന്റ് പരിചരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 

മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാര്‍ ആണ്; 54 പേര്‍ സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഒരു രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 13-ന്, ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടത്തി. നിരവധി ഉന്നത കമാന്‍ഡര്‍മാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. മറുപടിയായി, ഇറാന്‍ ഇസ്രായേല്‍ പ്രദേശത്ത് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി.

കഴിഞ്ഞ രാത്രിയില്‍ ഇറാനിലെ മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. അലി ഖമേനിയുടെ അടുത്ത സഹായി അലി ഷംഖാനിക്കും ഈ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.


ജൂണ്‍ 13 മുതല്‍ നടന്ന ആക്രമണങ്ങളില്‍ 430 ഇറാനികള്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.


ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തില്‍ പ്രധാന ലക്ഷ്യം ഇസ്രായേലിലെ തുറമുഖനഗരമായ ഹൈഫയായിരുന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശത്തും മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

തെല്‍ അവീവിന് സമീപം ആകാശത്ത് ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേല്‍ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തി. ബെറ്റ് ഷെയാന്‍ നഗരത്തിലെ ഒരു വീടിന് മുകളില്‍ ഇറാനിയന്‍ ഡ്രോണ്‍ പതിച്ച് അവിടെ താമസിച്ചിരുന്നവര്‍ക്ക് പരിക്കേറ്റു.