ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന്റെ പിന്നാലെ തന്നെ ഇസ്രായേലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ.
ഇറാൻ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രായേലിൽ അപകട മുന്നറിയിപ്പായി സൈറൺ മുഴങ്ങുകയും ജനങ്ങൾക്ക് ഷെൽട്ടറുകളിൽ കഴിയാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.
ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാനെ നേരിടാൻ ഇസ്രായേൽ സൈന്യം തയ്യാറെടുക്കുകയാണ്. ടെഹ്റാനിലേക്കും നേരിട്ട് ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു.
"ടെഹ്റാൻ കുലുങ്ങും" എന്നായിരുന്നു ഇസ്രായേൽ ധനകാര്യ മന്ത്രി സ്‌മോട്‌റിച്ചിന്റെ മുന്നറിയിപ്പ്.
ഇരു രാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇറാൻ വശത്ത് ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.