ടെഹ്റാൻ: ദശലക്ഷക്കണക്കിന് അഫ്ഗാന്‍ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇറാൻ. രാജ്യം വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
ഇന്നേക്കകം രാജ്യം വിട്ടില്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരും. ഇസ്രയേലിൻ്റെ ആക്രമണത്തെ തുടർന്നുള്ള സംഭവവികാസങ്ങളെ തുടർന്നാണ് ഇറാൻ്റെ നടപടി.
ഇസ്രായേലുമായുള്ള 12 ദിവസത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഈ തീരുമാനം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ അമേരിക്കയും വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ കൂട്ടനാടുകടത്തല്‍ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് മാനുഷിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഏകദേശം 40 ലക്ഷം അഫ്ഗാന്‍ കുടിയേറ്റക്കാരും അഭയാര്‍ഥികളും ഇറാനിലുണ്ട്.
പലരും പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ്. അഫ്ഗാനും ഇറാനും നേരിട്ട് കരയതിർത്തി പങ്കിടുന്നുണ്ട്. 2023-ല്‍, രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികളെ പുറത്താക്കാന്‍ ഇറാന്‍ നടപടി ആരംഭിച്ചിരുന്നു.
അതിനുശേഷം, 700,000-ത്തിലധികം അഫ്ഗാനികള്‍ രാജ്യം വിട്ടുപോയി. അഫ്ഗാൻ താലിബാൻ കീഴടക്കിയതിനെ തുടർന്ന് നിരവധി പേർ ഇറാനിലെത്തിയിരുന്നു.