ഡല്‍ഹി: ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കുമോ എന്ന് തന്റെ സദസ്സിനോട് ചോദിച്ച് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. എന്നാല്‍ പുരോഹിതന്റൈ ചോദ്യത്തെ പിന്തുണച്ച് സദസ്സില്‍ ഒരു കൈ പോലും ഉയര്‍ന്നില്ല.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ പുതിയ ഉയരത്തിലെത്തുകയും ചെയ്തതിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് സംഭവം.
തീവ്രവാദവും ഭരണകൂട ഏറ്റുമുട്ടലുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന ലാല്‍ മസ്ജിദില്‍ വിദ്യാര്‍ത്ഥികളെയും അനുയായികളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗാസി.
'എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പോരാടുകയാണെങ്കില്‍, നിങ്ങളില്‍ എത്ര പേര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയും പോരാടുകയും ചെയ്യും എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ഒരാള്‍ പോലും പിന്തുണയുമായി കൈകള്‍ ഉയര്‍ത്തിയില്ല.
ഇതിനര്‍ത്ഥം മതിയായ ധാരണയുണ്ടെന്നാണ്, അദ്ദേഹം തുടര്‍ന്നു. ഇന്ന് പാകിസ്ഥാനില്‍ അവിശ്വാസത്തിന്റെ ഒരു വ്യവസ്ഥയുണ്ട്. ക്രൂരവും ഉപയോഗശൂന്യവുമായ ഒരു വ്യവസ്ഥ. അത് ഇന്ത്യയേക്കാള്‍ മോശമാണെന്ന് ഗാസി പാകിസ്ഥാന്‍ ഭരണകൂടത്തെ വിമര്‍ശിച്ചു.
പാകിസ്ഥാന്‍ സ്വന്തം ജനങ്ങള്‍ക്കു മേല്‍ ബോംബെറിഞ്ഞുവെന്ന് ബലൂചിസ്ഥാനിലെയും ഖൈബര്‍ പഖ്തുന്‍ഖ്വയിലെയും അതിക്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പുരോഹിതന്‍ ആരോപിച്ചു.
ബലൂചിസ്ഥാനില്‍ സംഭവിച്ചതും പാകിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയിലുടനീളവും അവര്‍ ചെയ്തതും ക്രൂരതകളാണ്. ജനങ്ങള്‍ എതിര്‍ക്കാന്‍ തയ്യാറായപ്പോള്‍, ഭരണകൂടം സ്വന്തം പൗരന്മാര്‍ക്കു നേരെ ബോംബെറിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.