ടെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചത് ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിൽ. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മയിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇസ്മയിൽ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുൻപ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രത്തിലായിരുന്നു ഹനിയ താമസിച്ച ഗെസ്റ്റ് ഹൗസ്. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭിത്തി തകർന്നു. ജനലുകൾ ഇളകിത്തെറിച്ചു. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തിൽ മരിച്ചിരുന്നു., ഇസ്രയേലാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്.
വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഇസ്രയേൽ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.