ഇറാൻ-അമേരിക്ക യുദ്ധം പൊട്ടിപ്പുറപ്പെട്ടു; ടെഹ്‌റാനിൽ സംയുക്ത വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രായേലും; കടുത്ത തിരിച്ചടിക്കൊരുങ്ങി ഇറാൻ

ഇറാന്റെ ആണവപദ്ധതികള്‍ അവസാനിപ്പിക്കാന്‍ പുതിയ കരാറിനായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.

New Update
Untitled

ടെഹ്റാന്‍: മാസങ്ങളായി നിലനിന്നിരുന്ന സംഘര്‍ഷം ഒടുവില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറി.

Advertisment

ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ആണവപദ്ധതികളും മിസൈല്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ഇറാനില്‍ 'വലിയ തോതിലുള്ള സൈനിക നടപടികള്‍' ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കയെ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഓഫീസിനും വസതിക്കും സമീപമാണ് ആദ്യ സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലകളായ കെഷ്വര്‍ദൂസ്ത്, പാസ്ചര്‍ ഡിസ്ട്രിക്റ്റുകളില്‍ ഏഴോളം മിസൈലുകള്‍ പതിച്ചു.

ഇറാന്‍ പൗരന്മാരോട് സ്വന്തം ഭരണകൂടത്തെ അട്ടിമറിക്കാന്‍ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു.


ആക്രമണത്തിന് പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടയ്ക്കുകയും രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഇസ്രായേലിന് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇറാന്റെ ആണവപദ്ധതികള്‍ അവസാനിപ്പിക്കാന്‍ പുതിയ കരാറിനായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇതിനായി വന്‍തോതിലുള്ള യുദ്ധക്കപ്പലുകളും വിമാനങ്ങളും അമേരിക്ക മേഖലയില്‍ വിന്യസിച്ചിരുന്നു. ഇറാന്റെ ആഭ്യന്തര പ്രതിഷേധങ്ങളും സാമ്പത്തിക പ്രതിസന്ധിയും മുതലെടുത്ത് ഭരണമാറ്റം ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.

Advertisment