കെയ്റോ: ഇസ്രേലി സേനയുടെ ആക്രമണത്തിൽ മരണം 12,000 പിന്നിട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 5,000 പേർ കുട്ടികളാണ്. 1,800 കുട്ടികൾ അടക്കം 3,570 പേരെ കാണാതായിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
വടക്കൻ ഗാസയിലെ അൽ ഫഖൂറാ സ്കൂളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജബലിയ അഭയാർഥി ക്യാന്പിൽ പ്രവർത്തിക്കുന്ന സ്കൂളിനു നേർക്ക് ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം.
യുഎന്നിന്റെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) ആണ് സ്കൂൾ നടത്തുന്നത്. യുദ്ധം തുടങ്ങിയശേഷം യുഎൻ സ്കൂളുകൾ പതിനായിരക്കണക്കിനു പേരുടെ അഭയകേന്ദ്രളായി പ്രവർത്തിക്കുകയാണ്.
തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ പാർപ്പിടത്തിൽ നടത്തിയ ആക്രമണത്തിൽ 26 പേരാണു മരിച്ചത്. 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ദയിർ അൽ ബലായിലെ ഭവനത്തിനു നേർക്കുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
ഇതിനിടെ ഖാൻ യൂനിസ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന നിർദേശം ഇസ്രേലി സേന ഇന്നലെ വീണ്ടും നല്കി. ഇസ്രേലി സേന തെക്കൻ ഗാസയിലേക്കും കരയാക്രമണം വ്യാപിപ്പിക്കാൻ ഒരുന്നുവെന്നാണ് സൂചന.