/sathyam/media/media_files/2025/08/13/hgvfg-2025-08-13-03-26-55.jpg)
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നു എന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഹമാസ് ഭീകരരുടെ വാക്കുകൾ കടം വാങ്ങിയതാണെന്നു ഇസ്രയേലിന്റെ ഇന്ത്യൻ അംബാസഡർ റുവൻ അസർ ആരോപിച്ചു.
പലസ്തീൻകാരെ വംശീയമായി ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ ശ്രമം തുടരുമ്പോൾ ഇന്ത്യാ ഗവൺമെന്റ് മൗനം പൂണ്ടിരിക്കുന്നതിനെ പ്രിയങ്ക അപലപിച്ചിരുന്നു. ആ മൗനം ഇസ്രയേലിന്റെ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തമാണെന്നും അവർ ആരോപിച്ചു.
അസർ പറഞ്ഞു: "നിങ്ങളുടെ വഞ്ചനയാണ് നാണക്കേട്. ഇസ്രയേൽ 25,000 ഹമാസ് ഭീകരരെ കൊന്നൊടുക്കി. സിവിലിയന്മാർ കൊല്ലപ്പെടുന്നത് അവരെ ഹമാസ് മറയാക്കുന്നതു കൊണ്ടാണ്."
പ്രിയങ്ക എക്‌സിൽ കുറിച്ചിരുന്നു: "ഇസ്രയേലി രാഷ്ട്രം 60,000 പേരെ കൊലപ്പെടുത്തി. അതിൽ 18,430 കുട്ടികൾ ആയിരുന്നു. നൂറു കണക്കിനു കുട്ടികളെ അവർ പട്ടിണിക്കിട്ടു കൊന്നു. മില്യൺ കണക്കിനാളുകൾക്കു ഭക്ഷണം തടഞ്ഞു.
"ഈ കുറ്റകൃത്യങ്ങൾ കണ്ടില്ലെന്നു നടിച്ചു മൗനം പാലിച്ചു നിൽക്കുന്നതു തന്നെ കുറ്റകൃത്യമാണ്. പലസ്തീൻ ജനതയുടെ മേൽ ഇസ്രയേൽ അതിക്രമം അഴിച്ചു വിടുമ്പോൾ ഇന്ത്യാ ഗവൺമെന്റ് മൗനം അവലംബിക്കുന്നതും നിഷ്‌ക്രിയത്വം പാലിക്കുന്നതും കുറ്റകരമാണ്."