Advertisment

70 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചു

New Update
Aghb

ടെല്‍ അവീവ്: നാല് വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചതിനെത്തുടര്‍ന്ന് 70 പലസ്തീന്‍ തടവുകാരെ ഇസ്രേലി ഭരണകൂടം സ്വതന്ത്രരാക്കി. ഗാസ സിറ്റിയില്‍ റെഡ്ക്രോസിനാണ് വനിതാ സൈനികരെ ഹമാസ് കൈമാറിയത്. ഇസ്രയേല്‍ വിട്ടയയ്ക്കേണ്ടിയിരുന്ന 200 പലസ്തീന്‍ തടവുകാരില്‍ പെട്ടവരാണ് ശനിയാഴ്ച മോചിപ്പിക്കപ്പെട്ട 70 പേരും.

Advertisment

അവശേഷിക്കുന്നവരെ ഇസ്രയേല്‍ വൈകാതെ സ്വതന്ത്രരാക്കും. തടങ്കലില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച പലസ്തീന്‍ തടവുകാരന്‍ മുഹമ്മദ് അല്‍~ടൂസിനെയും ഇസ്രയേല്‍ മോചിപ്പിച്ചതായി ഈജിപ്റ്റിന്‍റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോര്‍ട്ട് ചെയ്തു.

2023 ഒക്റ്റോബര്‍ ഏഴിനു നടത്തിയ ആക്രമണത്തിലാണ് ഗാസയ്ക്ക് സമീപമുള്ള ഒരു നിരീക്ഷണ പോസ്ററിലെ വനിതാ സൈനികരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. വെടിനിര്‍ത്തല്‍ കരാറിന് കീഴില്‍ ഇസ്രയേലും ഹമാസും നടത്തുന്ന രണ്ടാമത്തെ കൈമാറ്റമാണിത്.

കൈമാറ്റത്തിന് മുമ്പ് ഗാസ സിറ്റിയിലെ സ്ക്വയറില്‍ ഹമാസ് ഒരുക്കിയ വേദിയില്‍ ഹമാസിന്‍റെ വലയത്തിലാണ് വനിതാ സൈനികര്‍ പ്രത്യക്ഷപ്പെട്ടത്. സൈനിക യൂണിഫോമിലെത്തിയ നാലു പേരും ചിരിച്ചുകൊണ്ട് കൈവീശി. തുടര്‍ന്നാണ് ഇവരെ റെഡ് ക്രോസ് വാഹനത്തിലേക്കെത്തിച്ചത്.

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ കൈമാറ്റം പ്രതീക്ഷിച്ച് ടെല്‍ അവീവിലും ഗാസ സിറ്റിയിലും ജനക്കൂട്ടം നേരത്തെതന്നെ ഒത്തുകൂടാന്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചപ്പോള്‍, 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരെ വിട്ടയച്ചിരുന്നു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഖത്തര്‍, ഈജിപ്റ്റ്, യുഎസ് രാജ്യങ്ങളുടെ ശ്രമഫലമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം യാഥാര്‍ഥ്യമായത്. താന്‍ അധികാരത്തിലെത്തും മുന്‍പ് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. കടുത്ത നിലപാടിലായിരുന്ന ഹമാസ് ഇതോടെയാണ് ധാരണയ്ക്ക് തയാറായത്.

Advertisment