ഗാസയിലേക്കു മാനുഷിക സഹായവുമായി പോയ മഡ്‌ലീൻ കപ്പൽ കസ്റ്റഡിയിൽ എടുത്ത ഇസ്രയേൽ അതിൽ ഉണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ സ്വന്തം നാടുകളിലേക്ക് അയച്ചു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൺബെർഗ് പാരിസിലേക്കുള്ള വിമാനത്തിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അവർക്കു പുറമെ യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസനെയും മറ്റു 10 പേരെയും കപ്പലിൽ നിന്നു ഇസ്രയേലി നാവിക സേന കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇവരെയൊക്കെ നാടുകടത്തുന്നു എന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. അതിനു ആവശ്യമായ രേഖകൾ ഒപ്പിടാൻ മടിക്കുന്നവരെ കോടതിയിൽ ഹാജരാക്കും.
ഫ്രീഡം ഫ്ലോട്ടില കൊയാലിഷൻ സംഘടിപ്പിച്ച ദൗത്യത്തിലാണ് ഇറ്റലിയിലെ സിസിലിയിൽ നിന്നു പട്ടിണി നടമാടുന്ന ഗാസയിലേക്കുള്ള യാത്രയിൽ 12 ആക്ടിവിസ്റ്റുകൾ ചേർന്നത്. ഗാസയ്ക്കു 189 കിലോമീറ്റർ അകലെ കടലിൽ വച്ചാണ് ഇസ്രയേലി നാവിക സേന ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് കപ്പലിൽ കയറിയത്.
ഇസ്രയേലി നടപടിയെ എഫ് എഫ് സി നിയമവിരുദ്ധമായ ആക്രമണമെന്നു വിശേഷിപ്പിച്ചു.
ഫ്രാൻസ്, ബ്രസീൽ, ജർമനി, നെതർലൻഡ്‌സ്, സ്പെയിൻ, സ്വീഡൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു ആക്ടിവിസ്റ്റുകൾ.
അവരെ ഉടൻ വിട്ടയക്കണമെന്ന് ഇസ്രയേലിനോട് ഫ്രഞ്ച് പ്രസിഡന്റ് മക്റോം ഉൾപ്പെടെയുള്ള ലോക നേതാക്കൾ ആവശ്യപ്പെട്ടു.