ഗാസ പൂർണമായി 'പിടിച്ചെടുക്കാനും' അവിടെ സ്ഥിരമായി 'സമ്പൂർണ ആധിപത്യം' സ്ഥാപിക്കാനുമുള്ള പദ്ധതി ഇസ്രയേലി മന്ത്രിസഭ തിങ്കളാഴ്ച്ച രാവിലെ അംഗീകരിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശക്തമായ അന്താരാഷ്ട്ര എതിർപ്പ് ഇസ്രയേൽ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ യുഎസ് കൂടെ നിൽക്കുമെന്ന് അവർ ഉറപ്പിക്കുന്നു. ഗാസ പിടിച്ചെടുത്തു പലസ്തീൻ ജനതയെ ഒഴിപ്പിച്ചു അവിടെ മെഡിറ്ററേനിയൻ തീരത്തെ മനോഹരമായ വിനോദ കേന്ദ്രം നിർമിക്കാനുള്ള പദ്ധതി തന്നെ ആദ്യം നിർദേശിച്ചത് പ്രസിഡന്റ് ട്രംപ് ആണ്.
ട്രംപ് അടുത്തയാഴ്ച്ച ഇസ്രയേൽ സന്ദർശിച്ച ശേഷം മാത്രമേ ആക്രമണ പദ്ധതി ടെൽ അവീവ് നടപ്പാക്കൂ. അതു വരെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും ശ്രമങ്ങൾ തുടരും.
അത് നടന്നില്ലെങ്കിൽ ഹമാസിനെതിരെ ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേൽ ഐ ഡി എഫിനു നിർദേശം നൽകുക. അത്തരമൊരു ആക്രമണത്തിനു പോകുമ്പോൾ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്നു ഐ ഡി എഫ് മേധാവി ലെഫ്. ജനറൽ എയാൽ സമീർ താക്കീതു നൽകിയിട്ടുണ്ട്. ഇസ്രയേലിൽ ബന്ദികളുടെ കുടുംബങ്ങളും ഉയർത്തുന്ന ആശങ്ക അതാണ്.
ഗാസയിൽ 59 ബന്ദികൾ ഹമാസിന്റെ പിടിയിൽ ഉണ്ടെന്നാണ് നിഗമനം. അതിൽ 35 പേർ കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ കരുതുന്നു.
ഗാസയിലെ പലസ്തീൻ സിവിലിയന്മാരെ തെക്കോട്ടു മാറ്റാനാണ് ഐ ഡി എഫ് ശ്രമിക്കുക. എന്നിട്ടു ഹമാസിനെ ആക്രമിക്കും. മാനുഷിക സഹായം ഹമാസ് പിടിച്ചെടുക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ഐ ഡി എഫ് പറയുന്നു. ഇസ്രയേലി സേന പതിനായിരക്കണക്കിനു റിസർവ് ഭടന്മാരെ വിളിക്കുന്നുണ്ട്.
ഗാസ അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷണമോ വെള്ളമോ ഇന്ധനമോ ഒന്നുമില്ലാതെ മനുഷ്യർ ജീവിക്കുന്നു. സഹായം ഗാസയിലേക്കു കടക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ല.