/sathyam/media/media_files/2025/06/26/iran-israil-chara-ujh-2025-06-26-20-40-10.jpg)
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബുധനാഴ്ച ഇറാൻ മൂന്ന് പേരെ വധിച്ചതാണ് ഇസ്രായേൽ - ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിലെ വിവരങ്ങളിൽ ഒന്ന്. "കൊലപാതക ഉപകരണങ്ങൾ" കടത്തിയതിനും ഇറാനിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള അട്ടിമറി പ്രവർത്തനങ്ങൾക്ക് സഹായിച്ചതിനും മൂന്ന് വ്യക്തികൾക്കെതിരെയും ഉള്ള കുറ്റം. ഇതോടെ സമീപകാല യുദ്ധത്തിൽ ചാരവൃത്തിയുമായി ബന്ധപ്പെട്ട വധശിക്ഷകളുടെ എണ്ണം ആറായി എന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
ഇറാനും ഇസ്രായേലും തമ്മിലുള്ള രണ്ടാഴ്ചയോളം നീണ്ടുനിന്ന തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിച്ച വെടിനിർത്തലിനെത്തുടർന്ന് 12 ദിവസത്തിനുള്ളിൽ 700 ൽ അധികം ആളുകളെ അറസ്റ്റ് ചെയ്ത വ്യാപകമായ പരിശോധനകൾക്കിടയിലാണ് ഈ വധശിക്ഷകൾ നടപ്പിലാക്കിയതും.
നേരിട്ടുള്ള ശത്രുത താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും, ഇസ്രായേലുമായി സഹകരിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള വലിയ തോതിലുള്ള നീക്കം ടെഹ്‌റാൻ തുടരുകയാണ്. രാജ്യത്തിനകത്ത് രൂപം കൊണ്ടിട്ടുള വിപുലമായ ഒരു ചാര ശൃംഖലയെ തകർക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇറാൻ ഭരണകൂടത്തിന്റെ നീക്കം.
ഇറാനിയൻ പ്രവാസികളും ഇസ്രായേലിനോട് അനുഭാവം പുലർത്തുന്ന വിമത ഗ്രൂപ്പുകളും ലോജിസ്റ്റിക്സ്, ആശയവിനിമയം, ധനകാര്യം എന്നീ മേഖലകളിൽ ചാരവൃത്തിക്ക് പിന്തുണ നൽകുന്നതായാണ് ടെഹ്‌റാൻ വിലയിരുത്തുന്നത്.
ഇറാനിലെ വ്യവസ്ഥ തന്നെ തകിടം മറിക്കും എന്ന് ആക്രോശിച്ചു രംഗത്തു വന്ന അമേരിക്ക പോലും ഒടുവിൽ പൊടുന്നനെ ഇറാന്റെ മുന്നിൽ വെടിനിർത്തലിന് വെള്ളക്കൊടി ഉയർത്തുകയുണ്ടായി. നേരിട്ടുള്ള ഏറ്റുമുട്ടലിൽ കൈവരിച്ച വിജയം ഒരു ഭാഗത്തുണ്ടെങ്കിലും മറുഭാഗം അശക്തിയുടേതാണ് താനും.
സമീപകാല സംഘർഷങ്ങളിലും യുദ്ധത്തിലും സമുന്നതരായ നിരവധി പ്രമുഖരെയാണ് ഇസ്രായേൽ വകവരുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ, സൈനിക മേധാവികൾ, ആണവ ശാസ്ത്രജ്ഞന്മാർ തുടങ്ങി ഇറാന്റെ ശക്തയും അഭിമാനവുമായിരുന്ന എത്രയോ പേരാണ് ഇസ്രയേലിന്റെ ടാര്ജറ്റ്ഡ് വകവരുത്തലിൽ മരണപ്പെട്ടത്. ഈ കൊലപാതകങ്ങൾ നേരിട്ടിട്ടുള്ള ഏറ്റുമുട്ടലുകളിൽ ഇറാൻ കൈവരിച്ച വിജയത്തെയും ഇറാനെ മുട്ടുകുത്തിക്കുന്നതിൽ അമേരിക്ക നേരിട്ട് ഇറങ്ങിയിട്ട് കൂടി കഴിയാതിരുന്ന എന്ന മേൽക്കോയ്മയെയും അപ്രസക്തമാക്കുക കൂടി ചെയ്യുന്നവയാണ്.
രാജ്യത്തിനകത്തുള്ള ചാരന്മാരുടെ ഒത്താശയോടെയാണ് ഇസ്രായേലി ഏജന്റുമാർ വിജയകരമായി നിരവധി കൃത്യമായ ആക്രമണങ്ങളും കൊലപാതകങ്ങളും നടപ്പാക്കിയതെന്നാണ് വിലയിരുത്തൽ.
ഇറാനിൽ അതിഥിയായെത്തി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ടെഹ്റാനിലെ താമസ സ്ഥലത്തു വെച്ച് കൊല്ലപ്പെട്ടതായാണ് ഈ പരമ്പരയിലെ മറക്കാനാവാത്ത ഒരു സംഭവം. അത് മുതൽ പ്രമുഖരായ നിരവധി പേരെയാണ് പലപ്പോഴായി ഇസ്രായേലിന് വീഴ്ത്താനായത്. അഥവാ, യുദ്ധം ജയിക്കാമെങ്കിലും ചതിയും ചാരപ്പണിയും ഇറാൻ ഭരണകൂടത്തിന് കീഴ്പ്പെടുത്താനായില്ലെന്നർത്ഥം.
ഇറാന്റെ ആണവ പദ്ധതിയെയും മിസൈൽ ശേഷിയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ, വിദേശികളുടെ വേഷം ധരിച്ച മൊസാദ് ഏജന്റുമാരെ ഉൾപ്പെടുത്തി, ഇസ്രായേലി ഇന്റലിജൻസ് വർഷങ്ങളായി നടത്തിയ ഒരു സങ്കീർണ്ണമായ ചാരവൃത്തി ക്യാമ്പയിൽ നടത്തി വരുന്നതായി ദി ഇക്കണോമിസ്റ്റ് മാസികയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുഎസ് ഏജൻസികളുടെ സഹകരണത്തോടെയാണ്ത് ഇത്.
അറസ്റ്റ് ചെയ്യപ്പെട്ടതും വധിക്കപ്പെട്ടതുമായ ചാരന്മാരിൽ പലരും രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ അതിർത്തികൾക്ക് സമീപമുള്ള വംശീയ ന്യൂനപക്ഷങ്ങളിൽ, പ്രത്യേകിച്ച് കുർദുകളിലും അസർബൈജാനികളിലും പെട്ടവരാണെന്നാണ് ഇറാനിയൻ അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത്.
ഈ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക പരാധീനതകളും അവരുടെ ആഴത്തിലുള്ള പ്രാദേശിക അറിവും മുതലെടുത്ത് ഇസ്രായേലി ഇന്റലിജൻസ് എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകളും ക്രിപ്‌റ്റോകറൻസികളും ഉപയോഗിച്ചാണ് ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതും തന്ത്രപ്രധാനമായ സൈനിക, ആണവ വിവരങ്ങൾ കൈമാറുന്നതെന്നുമാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട്.
ഇറാനിയൻ ലക്ഷ്യങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രാപ്തമാക്കുന്ന നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയ വ്യക്തികൾ കുറ്റാരോപിതരായ ചാരന്മാരിൽ ഉൾപ്പെടുന്നുവെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചില ഏജന്റുമാർക്ക് ജോർജിയ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇസ്രായേൽ ഇന്റലിജൻസ് ക്രമീകരിച്ച പരിശീലനം ലഭിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വംശീയ ന്യൂനപക്ഷങ്ങളിൽ പെട്ട കുർദുകളുടെയും അസർബൈജാനികളുടെയും അറസ്റ്റും വധശിക്ഷകളും ന്യൂനപക്ഷ ധ്വംസനവും മർദ്ധനവുമായി പ്രചരിപ്പിച്ച് ഇറാൻ ഭരണകൂടത്തിന് മേൽ രാജ്യാന്തര തലത്തിലുള്ള സമ്മർദ്ധം ഉണ്ടാകാനായിരിക്കാം ഇറാനിലെ ഇസ്ലാമിക വ്യവസ്ഥിതിയോട് വിമതരായി കഴിയുന്നവരുടെ തുടർന്നുള്ള നീക്കം.
ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ ശക്തമായ അടിച്ചമർത്തലിനെ ഇതിനകം തന്നെ അപലപിച്ചു കൊണ്ടിരിക്കുകയാണ്. അടിച്ചമർത്തലിന് ഒരു മറയായി യുദ്ധത്തെ സർക്കാർ ഉപയോഗിക്കുന്നുവെന്നും പരാതി ഉണ്ട്. നിർബന്ധിത കുറ്റസമ്മതം, നടപടിക്രമങ്ങളുടെ അഭാവം, വധശിക്ഷ നടപ്പാക്കൽ എന്നിവയ്‌ക്കെതിരെയും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുതാര്യമായ അന്വേഷണങ്ങളും ജുഡീഷ്യൽ മേൽനോട്ടവും വേണമെന്ന് അവർ ആവശ്യപ്പെടുകയാണ്.