ന്യൂയോര്‍ക്ക്: ഇസ്രായേലിനൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയ യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്.
തങ്ങളുടെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളിലൂടെ യുഎസ് നയതന്ത്രം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും, ഇതിന് തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാനിയന്‍ സൈന്യം തീരുമാനിക്കുമെന്നും യുഎന്‍ പ്രത്യേക സമ്മേളനത്തില്‍ ഇറാന്റെ പ്രതിനിധി വ്യക്തമാക്കി.
'അന്താരാഷ്ട്ര നിയമപ്രകാരവും യുഎസ് ആക്രമണത്തിനും ഇസ്രായേലി കടന്നുകയറ്റത്തിനുമെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇറാനിന് പൂര്‍ണ്ണവും നിയമാനുസൃതവുമായ അവകാശം നിലനില്‍ക്കുന്നു.
എന്നാല്‍, ഇറാന്റെ പ്രതികരണത്തിന്റെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ തീരുമാനിക്കുന്നത് സായുധ സേനയായിരിക്കും,' എന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇറവാനി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ചേര്‍ന്നത്. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമവും യുഎന്‍ ചാര്‍ട്ടറും ലംഘിക്കുന്നതാണെന്ന് ഇറാന്‍ ആരോപിച്ചു.
'യുഎസ് ഒരു ക്രൂരമായ യുദ്ധം ഇറാനെതിരെ ആരംഭിച്ചിരിക്കുന്നു. ഈ ആക്രമണത്തിന് മുഴുവന്‍ ഉത്തരവാദിത്വവും യുഎസിനാണ്. ഇറാന്‍ എല്ലാ ആവശ്യമായ മാര്‍ഗങ്ങളും ഉപയോഗിച്ച് പ്രതികരിക്കാന്‍ അവകാശം നിലനിര്‍ത്തുന്നു,' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ഐഎഇഎയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, ആക്രമണത്തിന് പിന്നില്‍ അമേരിക്കയും ഇസ്രായേലും ചേര്‍ന്നുള്ള നീക്കമാണെന്നും ഇറാന്റെ ആരോപണമാണ്. 'ഡിപ്ലോമസിയുടെ മറവില്‍ ആക്രമണം അഴിച്ചുവിട്ടതാണിത്,' എന്ന് ഇറാന്‍ ആരോപിച്ചു.
യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍, മേഖലയില്‍ വീണ്ടും യുദ്ധം പടരാനുള്ള ഭീഷണിയുണ്ടെന്നും, സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള വെല്ലുവിളി അതീവ ഗുരുതരമാണെന്നും അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.