/sathyam/media/media_files/2025/08/20/kabul-2025-08-20-18-58-50.jpg)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 79 പേർ മരിച്ചു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച രാത്രി നാടുകടത്തപ്പെട്ട അഫ്ഗാൻ കുടിയേറ്റക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ 17 പേർ കുട്ടികളാണ്.
ഹെറാത്ത് പ്രവിശ്യയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് പൊട്ടിത്തെറിച്ചു. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.
മറ്റ് വാഹനങ്ങളിൽ നിന്നുള്ള രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് പറഞ്ഞു.
എല്ലാ യാത്രക്കാരും ഇറാനടുത്തുള്ള അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽ നിന്ന് വാഹനത്തിൽ കയറിയ അഫ്ഗാൻ കുടിയേറ്റക്കാരായിരുന്നെന്ന് ഹെറാത്ത് പ്രവിശ്യാ ഗവർണറുടെ വക്താവ് മുഹമ്മദ് യൂസഫ് സഈദി പറഞ്ഞു.
ഹെറാത്തിലെ താലിബാന്റെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ അഹ്മദുള്ള മൊട്ടാഖി ഇവരുടെ മരണ വിവരം സ്ഥിരീകരിച്ചു.