നേപ്പാളില്‍ ഭരണപ്രതിസന്ധി. ഇടക്കാല സര്‍ക്കാര്‍ വന്നേക്കും. എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. 

New Update
photos(239)

കാഠ്മണ്ഡു: അഴിമതിക്കും സാമൂഹ്യമാധ്യമ വിലക്കിനുമെതിരെ യുവജന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ നേപ്പാളില്‍ ഭരണപ്രതിസന്ധി.

Advertisment

പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി ഉള്‍പ്പെടെ ഒട്ടേറെ മന്ത്രിമാര്‍ രാജിവെച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും വീണു. 


പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ഇടക്കാല പ്രധാനമന്ത്രിയായി ജെന്‍ സീ പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നത് കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്ന യുവാവിനെയാണ്.

രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. 


പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. 


സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ. 


നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ടായി.


കലാപം രൂക്ഷമായതോടെ യെതി എയര്‍ലൈന്‍സ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും എയര്‍ലൈന്‍സ് റദ്ദാക്കി. 

രാജ്യവ്യാപകമായുള്ള കര്‍ഫ്യൂ, സുരക്ഷാ ആശങ്കകള്‍, കാഠ്മണ്ഡു താഴ്വരയിലെ മോശം സാഹചര്യം എന്നിവ കണക്കിലെടുത്താണ് തീരുമാനം. വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി- കാഠ്മണ്ഡു വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. 

കാഠ്മണ്ഡു വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്.

നേപ്പാളില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര കവാടമായ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായും അടച്ചിരുന്നു.

Advertisment