/sathyam/media/media_files/2025/10/07/photos538-2025-10-07-06-33-38.jpg)
കെയ്റോ: ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച.
ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് സൂചന.
ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചാരസംഘടനയായ മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു.
ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചർച്ചയ്ക്കെത്തിയത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന് ഇന്നേക്ക് രണ്ടു വർഷം തികയുന്ന സാഹചര്യത്തിലാണ് ലോക പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മധ്യസ്ഥ ചർച്ചകൾക്ക് തുടക്കമായത്.