ടെഹ്‌റാൻ: വധഭീഷണി ഉയർന്നതിനെ തുടർന്ന്, സുരക്ഷ ശക്തമാക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.
ഇപ്പോൾ ഖമേനി വിശ്വസ്തരായ ദൂതന്മാർ വഴിയാണ് കമാൻഡർമാരുമായി ആശയവിനിമയം നടത്തുന്നത് എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം, തന്റെ പകരക്കാരെ ഖമേനി നേരത്തേ തന്നെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും, മൂന്നു പേരെയാണ് അദ്ദേഹം ഈ സ്ഥാനത്തിന് നിർദ്ദേശിച്ചിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും പകരക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇസ്രായേലും അമേരിക്കയും തന്നെ വധിക്കാൻ ശ്രമിക്കാമെന്ന് 86 കാരനായ ഖമേനി അറിയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. താൻ കൊല്ലപ്പെട്ടാൽ, നാമനിർദ്ദേശം ചെയ്ത മൂന്നു പേരിൽ നിന്ന് ഒരാളെ ഉടൻ പിൻഗാമിയായി തിരഞ്ഞെടുക്കണമെന്ന് ഖമേനി നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണയായി ഈ പ്രക്രിയയ്ക്ക് മാസങ്ങൾ വേണ്ടിവരും. എന്നാൽ നിലവിലെ അത്യാഹിത സാഹചര്യത്തിൽ, ത്വരിതവും നിയന്ത്രിതവുമായ നേതൃത്വമാറ്റം ഉറപ്പാക്കുകയാണ് ഖമേനിയുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.