"അമേരിക്ക പാകിസ്താനെ ഉപയോഗിച്ചത് ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി": പാർലമെന്റിൽ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി

അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്താന്‍ പങ്കെടുത്തത് മതപരമായ കടമ (ജിഹാദ്) നിര്‍വഹിക്കാനാണെന്ന ഔദ്യോഗിക വാദത്തെ ആസിഫ് തള്ളി.

New Update
Untitled

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ബന്ധത്തില്‍ പാകിസ്താന് പറ്റിയ ഗുരുതരമായ പിഴവുകളെക്കുറിച്ച് രൂക്ഷമായ വെളിപ്പെടുത്തലുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി അമേരിക്ക പാകിസ്താനെ ഉപയോഗിച്ചെന്നും പിന്നീട് 'ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായി' വലിച്ചെറിഞ്ഞെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.

Advertisment

1999-ന് ശേഷം, പ്രത്യേകിച്ച് അഫ്ഗാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള പാകിസ്താന്റെ തീരുമാനം രാജ്യത്തിന് നികത്താനാവാത്ത ദോഷം വരുത്തി. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പാകിസ്താന്‍ കരുവാക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.


അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്താന്‍ പങ്കെടുത്തത് മതപരമായ കടമ (ജിഹാദ്) നിര്‍വഹിക്കാനാണെന്ന ഔദ്യോഗിക വാദത്തെ ആസിഫ് തള്ളി. ഇത് വെറും ജിയോപൊളിറ്റിക്കല്‍ താല്‍പ്പര്യങ്ങള്‍ മാത്രമായിരുന്നുവെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്താനിലെ വിദ്യാഭ്യാസ പാഠ്യപദ്ധതി പോലും മാറ്റം വരുത്തിയെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ സൈനിക ഭരണാധികാരികളായ സിയാ ഉല്‍ ഹഖും പര്‍വേസ് മുഷറഫുമാണ് പാകിസ്താനെ വിദേശ യുദ്ധങ്ങളില്‍ അനാവശ്യമായി കെട്ടുപിണച്ചതെന്ന് ആസിഫ് കുറ്റപ്പെടുത്തി.

പാര്‍ലമെന്റില്‍ സംസാരിക്കവേ തികച്ചും പരുക്കന്‍ ഭാഷയിലാണ് ആസിഫ് പ്രതികരിച്ചത്. 'ആവശ്യം കഴിഞ്ഞപ്പോള്‍ അമേരിക്ക നമ്മളെ ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായി കണ്ട് വലിച്ചെറിഞ്ഞു' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


2001-ലെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയെ സഹായിക്കാന്‍ താലിബാനെതിരെ തിരിഞ്ഞ പാകിസ്താന്, ഒടുവില്‍ അമേരിക്ക പിന്മാറിയപ്പോള്‍ ലഭിച്ചത് അക്രമവും സാമ്പത്തിക തകര്‍ച്ചയും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മറ്റൊരു രാജ്യം നയിച്ച യുദ്ധത്തില്‍ വെറും പാവകളായി മാറിയത് പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണെന്നും ഇതിന്റെ ആഘാതം ഒരിക്കലും പരിഹരിക്കാനാവില്ലെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Advertisment