/sathyam/media/media_files/2026/03/03/img160-2026-03-03-19-26-52.png)
ലണ്ടൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി അമേരിക്ക-ഇസ്രായേൽ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്തകളേത്തുടർന്ന്, അദ്ദേഹത്തിന്റെ രഹസ്യ സങ്കേതം എങ്ങനെ കണ്ടെത്തി എന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.
അമേരിക്കൻ-ഇസ്രായേൽ ചാരസംഘടനകളിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ഖമേനേയി അതീവ ജാഗ്രതയിലായിരുന്നു നാളിതുവരെ കഴിഞ്ഞിരുന്നത്. അദ്ദേഹം എവിടെയാണ് ഉള്ളതെന്ന് വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. വർഷങ്ങളായി ഭൂഗർഭ ബങ്കറുകളിലാണ് അദ്ദേഹം താമസിച്ചിരുന്നതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ അമേരിക്കൻ-ഇസ്രായേൽ സേന അദ്ദേഹത്തെ കൃത്യമായി വധിക്കുകയായിരുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ എല്ലാ ട്രാഫിക് സിഗ്നൽ ക്യാമറകളും ഇസ്രായേൽ ചാരസംഘടന ഹാക്ക് ചെയ്തിരുന്നു. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ ഇസ്രായേലിലെ സെർവറുകളിൽ എത്തിച്ച് കൃത്യമായി വിശകലനം ചെയ്തിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഖമേനിയുടെ അംഗരക്ഷകരുടെ നീക്കങ്ങളും സി.ഐ.എ, മൊസാദ് എന്നിവർ നിരന്തരം നിരീക്ഷിച്ചിരുന്നു. കൂടാതെ ഇറാന്റെ മൊബൈൽ നെറ്റ്‌വർക്കുകളിലും ഇസ്രായേൽ ചാരന്മാർ നുഴഞ്ഞുകയറിയിരുന്നു.
ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു പ്രത്യേക ദിവസം ഖമേനി ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ടെന്ന് മൊസാദ് ഉറപ്പിച്ചു. ഇറാനിലുണ്ടായിരുന്ന ഒരു സി.ഐ.എ ഏജന്റും ഈ വിവരം സ്ഥിരീകരിച്ചു.
രാഷ്ട്രീയ അനുമതി ലഭിച്ച ഉടൻ തന്നെ സൈബർ ആക്രമണത്തിലൂടെ ഇറാന്റെ റഡാർ സംവിധാനങ്ങൾ തകരാറിലാക്കി. തുടർന്ന് ഇസ്രായേൽ യുദ്ധവിമാനങ്ങൾ 30-ഓളം കൃത്യതയുള്ള ബോംബുകൾ ഖമേനി ഉണ്ടായിരുന്ന കെട്ടിട സമുച്ചയത്തിന് മേൽ വർഷിച്ചു. ആ പ്രദേശം പൂർണ്ണമായും തകർത്തെറിഞ്ഞു.
ഈ ആക്രമണത്തിൽ ഖമേനിയോടൊപ്പം ഇറാന്റെ മറ്റ് പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പകൽ സമയത്ത് നടത്തിയ ആക്രമണമായതിനാൽ ലക്ഷ്യം കൃത്യമായി കാണാൻ സാധിച്ചത് തങ്ങൾക്ക് ഗുണകരമായെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us