ലാഹോർ: പാകിസ്ഥാനില്‍ വീട്ടില്‍ വളര്‍ത്തുന്ന സിംഹം രക്ഷപ്പെട്ട് തെരുവിലിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ആക്രമിച്ച് പരുക്കേല്‍പിച്ചു.
ലാഹോറിലെ തിരക്കേറിയ തെരുവിലാണ് സിംഹം എത്തിയത്. ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഓടിച്ചിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സിംഹം മതില്‍ ചാടിക്കടന്ന് ഇവരുടെ നേരെ ചാടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടിനു ചുറ്റുമുള്ള തടസ്സമെല്ലാം ചാടിക്കടന്ന് സിംഹം തെരുവില്‍ എത്തുകയായിരുന്നു. സിംഹം ഒരു സ്ത്രീയെ പിന്തുടര്‍ന്ന് പുറകിലൂടെ ചാടി അവരെ നിലത്തടിക്കുന്നത് ദൃശ്യങ്ങള്‍ കാണാം.
പിന്നീട് സിംഹം അവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ നേരെ തിരിഞ്ഞു. കുട്ടികളുടെ കൈകളിലും മുഖത്തും സിംഹത്തിന്റെ നഖങ്ങള്‍ കൊണ്ട് പരുക്കേറ്റു.
മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. വഴിയാത്രക്കാരെ സിംഹം ആക്രമിക്കുന്നത് കണ്ട് ഉടമകള്‍ സന്തോഷിച്ചുവെന്ന് ആക്രമണത്തിന് ഇരയായ കുട്ടികളുടെ പിതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 11 മാസം പ്രായമുള്ള ആണ്‍ സിംഹത്തെ പിടികൂടി വന്യജീവി പാര്‍ക്കിലേക്ക് അയച്ചു.