/sathyam/media/media_files/2025/10/21/paris-2025-10-21-08-38-25.jpg)
ഡൽഹി: ലോക പ്രശസ്തമായ ഫ്രാൻസിലെ പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ മോഷണം.
നെപ്പോളിയന്റെയും ജോസഫിന്‍ ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരം കൊള്ളയടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ് ലൂവ്ര്.
മോഷണത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച് മ്യൂസിയം അടച്ചതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി അറിയിച്ചു.
സീൻ നദിക്ക് അഭിമുഖമായുള്ള മുൻഭാഗത്തിലൂടെയാണ് കുറ്റവാളികൾ മ്യൂസിയത്തിലേക്ക് പ്രവേശിച്ചതെന്നാണ് വിവരം.
ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ലിഫ്റ്റിലൂടെയാണ് മോഷ്ടാക്കൾ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ എത്തിയതെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തു.
മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ഗാലറികളിൽ ഒന്നാണ് അപ്പോളോ.
ഗാലറിയിൽ കടന്ന മോഷ്ടാക്കൾ ഗ്ലാസ് ഡിസ്പ്ലേ തകർത്ത് നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തിൽ നിന്ന് ഒമ്പത് വസ്തുക്കൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മോഷ്ടാക്കൾ സ്കൂട്ടറിലായിരിക്കാം ഇവിടേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു.
പൂട്ടുകളും മറ്റും അറുത്തു മുറിക്കാൻ ചെറിയ ചെയിൻസോകൾ ഉപയോഗിച്ചതായും വൃത്തങ്ങൾ പറഞ്ഞു. അതേസമയം, മോഷണം പോയ വസ്തുക്കളുടെ കൃത്യമായ മൂല്യം അധികൃതർ പുറത്തുവിട്ടിട്ടില്ല.
നിരീക്ഷണ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടോ എന്നും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ കനത്ത സുരക്ഷയാണ് ലൂവ്രിൽ ഒരുക്കിയിരിക്കുന്നത്. നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.