/sathyam/media/media_files/2026/03/03/8e23150f-59ef-4208-aeef-aaeeb4fe3818-2026-03-03-08-58-32.webp)
മാഡ്രിഡ്: ഇറാനെ ആക്രമിക്കാൻ രാജ്യത്തെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കിലെന്ന് സ്പെയിൻ. ഇറാനെതിരായ യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തെയും സ്പെയിൻ അപലപിച്ചു.
ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിൻ അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം, 15 യുഎസ് വിമാനങ്ങൾ തെക്കൻ സ്‌പെയിനിലെ താവളങ്ങളിൽ നിന്ന് പോയിട്ടുണ്ട്. കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും ജർമനിയിലെ റാംസ്റ്റൈൻ എയർബേസിൽ ഇറങ്ങിയതായും ഫ്ലൈറ്റ് റഡാറിൽ കാണിക്കുന്നു.
സംയുക്ത ഉപയോഗ ക്രമീകരണത്തിന് കീഴിലാണ് സ്പെയിനിലെ യുഎസ് താവളങ്ങളിൽ പ്രവർത്തിക്കുന്നത്, പക്ഷേ അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണ്. സാഞ്ചസ് പറഞ്ഞു. അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെയും സ്പെയിൻ അപലപിച്ചു.
ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടൻ ആദ്യം തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് ആസ്തികളെയും ഗൾഫ് മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ പ്രത്യാക്രമണങ്ങളോടെ ഞായറാഴ്ച, പ്രധാനമന്ത്രി സ്റ്റാർമർ അവ ഉപയോഗിക്കാൻ അനുമതി നൽകി.
സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
സ്പെയിനിലെ കാഡിസ് (Cádiz) എന്ന സ്ഥലത്താണ് റോട്ട നേവൽ ബേസ് സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ നാവികസേനയുടെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളിൽ ഒന്നാണിത്.
അതേസമയം, സെവിയ്യക്ക് അടുത്താണ് മോറോൺ എയർ ബേസ് സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും മറ്റ് ലോജിസ്റ്റിക് ആവശ്യങ്ങൾക്കുമായാണ് ഈ കേന്ദ്രം ഉപയോഗിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us