ഇറാന്റെ പക്കലുള്ള ആയുധക്കരുത്ത്: അമേരിക്കയെയും ഇസ്രായേലിനെയും നേരിടാൻ തെഹ്‌റാൻ ഒരുങ്ങുന്നത് എങ്ങനെ?

നേര്‍ക്കുനേരെയുള്ള നാവിക യുദ്ധത്തേക്കാള്‍ 'അസമമിത യുദ്ധമുറ'യാണ് ഇറാന്‍ പയറ്റുന്നത്. ഹോര്‍മുസ് കടലിടുക്ക് തടയാന്‍ ശേഷിയുള്ള ആയിരക്കണക്കിന് സമുദ്ര മൈനുകള്‍ ഇറാന്റെ പക്കലുണ്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഡല്‍ഹി: ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍, ഇത് കേവലം യുദ്ധതന്ത്രങ്ങളുടെ മാത്രം പോരാട്ടമല്ല, മറിച്ച് ആയുധശേഖരത്തിന്റെ ആഴം അളക്കുന്ന ഒരു പരീക്ഷണമായി മാറുകയാണ്.

Advertisment

അത്യാധുനിക സാങ്കേതികവിദ്യ കൈവശമുള്ള അമേരിക്കയെയും ഇസ്രായേലിനെയും പ്രതിരോധിക്കാന്‍ ഇറാന്‍ പ്രധാനമായും ആശ്രയിക്കുന്നത് തങ്ങളുടെ ബൃഹത്തായ മിസൈല്‍-ഡ്രോണ്‍ ശേഖരത്തെയാണ്.


ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാന്‍ ഇതിനകം നൂറുകണക്കിന് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും തൊടുത്തുവിട്ടു കഴിഞ്ഞു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇറാന്റെ പക്കലാണുള്ളത്. 2022-ലെ കണക്കനുസരിച്ച് ഏകദേശം 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്റെ കൈവശമുണ്ട്.


ഷഹാബ്-1, ഷഹാബ്-2, ഫത്തേ-110, സുല്‍ഫിക്കര്‍, ഡെസ്ഫുള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. ഇതില്‍ 'ഡെസ്ഫുള്‍' മിസൈലിന് 1,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇസ്രായേലിനെ ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള ഷഹാബ്-3 (1,300 കി.മീ), ഖാദര്‍, ഇമാദ് (1,800 കി.മീ), സെജ്ജില്‍ (2,000 കി.മീ) എന്നിവയാണ് പ്രധാന മിസൈലുകള്‍. ഖോറംഷഹര്‍ സീരീസിലെ മിസൈലുകള്‍ക്ക് 3,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്.

താഴ്ന്നു പറന്ന് റഡാറുകളെ വെട്ടിക്കാന്‍ ശേഷിയുള്ള 'പവേ' ക്രൂയിസ് മിസൈലുകള്‍ ഇറാന്റെ കരുത്താണ്. മിസൈലുകളേക്കാള്‍ വലിയ ശേഖരം ഇറാന്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ക്കുണ്ട്. വിലകുറഞ്ഞതും എന്നാല്‍ പ്രഹരശേഷിയുള്ളതുമായ ഷാഹെദ്-136, ഷാഹെദ്-131 എന്നീ 'കാമികാസെ' (ആത്മഹത്യാ) ഡ്രോണുകള്‍ വലിയ കൂട്ടങ്ങളായി വിന്യസിക്കാന്‍ ഇറാന് കഴിയും. മൊഹാജര്‍-10 പോലുള്ള ഡ്രോണുകള്‍ക്ക് 2,000 കിലോമീറ്റര്‍ ദൂരപരിധിയും 24 മണിക്കൂര്‍ ആകാശത്ത് തുടരാനുള്ള ശേഷിയുമുണ്ട്.

നേര്‍ക്കുനേരെയുള്ള നാവിക യുദ്ധത്തേക്കാള്‍ 'അസമമിത യുദ്ധമുറ'യാണ് ഇറാന്‍ പയറ്റുന്നത്. ഹോര്‍മുസ് കടലിടുക്ക് തടയാന്‍ ശേഷിയുള്ള ആയിരക്കണക്കിന് സമുദ്ര മൈനുകള്‍ ഇറാന്റെ പക്കലുണ്ട്. റഷ്യന്‍ നിര്‍മ്മിത 'കിലോ' ക്ലാസ് അന്തര്‍വാഹിനികളും ഇറാന്‍ സ്വന്തമായി നിര്‍മ്മിച്ച ചെറുകിട അന്തര്‍വാഹിനികളും പേര്‍ഷ്യന്‍ കടല്‍ മേഖലയില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.


ഇറാന്റെ വ്യോമസേന താരതമ്യേന ദുര്‍ബലമാണ്. പഴയകാല എഫ്-14 ടോംകാറ്റ്, മിഗ്-29 വിമാനങ്ങളാണ് പ്രധാനമായും ഉള്ളത്. എന്നാല്‍, വ്യോമാക്രമണങ്ങളെ തടയാന്‍ റഷ്യന്‍ നിര്‍മ്മിത എസ്-300 സംവിധാനവും ഇറാന്റെ സ്വന്തം ബാവാര്‍-373 സംവിധാനവും അവര്‍ സജ്ജമാക്കിയിട്ടുണ്ട്.


ഇറാന്റെ ഏറ്റവും വലിയ ശക്തി മേഖലയിലെ സായുധ സംഘങ്ങളാണ്. ലബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയാ മിലിഷ്യകള്‍ എന്നിവര്‍ വഴി ഇസ്രായേലിനെതിരെയും അമേരിക്കന്‍ താവളങ്ങള്‍ക്കെതിരെയും പരോക്ഷമായി ആക്രമണം നടത്താന്‍ ഇറാന് സാധിക്കും.

പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടെങ്കിലും രാജ്യം കീഴടങ്ങില്ലെന്നും തങ്ങളെ ആക്രമിക്കുന്നവര്‍ക്ക് മാത്രമായിരിക്കും തിരിച്ചടി നല്‍കുകയെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണവിപണിയെയും പശ്ചിമേഷ്യയുടെ ഭൂപടത്തെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു വലിയ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

Advertisment