പശ്ചിമേഷ്യ യുദ്ധത്തിലേക്ക്; ഇന്ത്യയ്ക്ക് ആശങ്കയായി പ്രവാസി സുരക്ഷയും ഇന്ധനവിലയും; കടുത്ത പരീക്ഷണത്തിൽ നയതന്ത്രബന്ധം

ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ഇറാനിലെ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണവും തുടര്‍ന്നുണ്ടായ പ്രത്യാക്രമണങ്ങളും മിഡില്‍ ഈസ്റ്റിനെ പൂര്‍ണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുമ്പോള്‍, ഇന്ത്യയ്ക്കിത് അതീവ നിര്‍ണ്ണായകമായ വെല്ലുവിളിയായി മാറുന്നു. ഇന്ധന സുരക്ഷ, ഒന്‍പത് ദശലക്ഷത്തോളം വരുന്ന പ്രവാസികളുടെ സുരക്ഷ, സമുദ്ര വ്യാപാരം, നയതന്ത്ര സന്തുലിതാവസ്ഥ എന്നിവയില്‍ ഈ സംഘര്‍ഷം ഇന്ത്യയെ നേരിട്ട് ബാധിക്കും.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് മേഖലയില്‍ സ്‌ഫോടനാത്മകമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന ഇന്ത്യയുടെ നിലപാട് ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.


ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളറിന്റെ വര്‍ദ്ധനവും ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ ഏകദേശം 200 കോടി ഡോളറിന്റെ അധികബാധ്യതയുണ്ടാക്കും.

ഗള്‍ഫ് രാജ്യങ്ങളിലായി ഏകദേശം 90 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. യുദ്ധം യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചാല്‍ ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നത് വലിയ ദൗത്യമായി മാറും. 2015-ലെ യെമന്‍ പ്രതിസന്ധിയിലേതുപോലെ വിപുലമായ ഒഴിപ്പിക്കല്‍ പദ്ധതികള്‍ ഇന്ത്യക്ക് തയ്യാറാക്കേണ്ടി വരും.

ഇസ്രായേലുമായി പ്രതിരോധ-സാങ്കേതിക മേഖലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും, ഇറാനുമായി സാംസ്‌കാരികവും തന്ത്രപരവുമായ (ചാബഹാര്‍ പോര്‍ട്ട് പോലുള്ളവ) ബന്ധം ഇന്ത്യക്കുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്നത് ഇറാനുമായുള്ള ബന്ധം വഷളാക്കും, എന്നാല്‍ നിഷ്പക്ഷത പാലിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ അതൃപ്തിയുണ്ടാക്കും.


ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും തെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


ഇറാനിലുള്ള വിദ്യാര്‍ത്ഥികളും ടൂറിസ്റ്റുകളും ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ലഭ്യമായ വിമാനങ്ങളില്‍ ഉടന്‍ രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി കര്‍ശന നിര്‍ദ്ദേശം നല്‍കി.

എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Advertisment